പാരീസില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു

പാരിസിലെ ഒർളി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസഥന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് ബലം പ്രയോഗിച്ച് തോക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. സംഭവം ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ മുഴുവൻ യാത്രക്കാരേയും ഒഴിപ്പിച്ചു. പ്രദേശിക സമയം രാവിലെ 8.30നാണ് സംഭവമുണ്ടായത്. തോക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിലെ ഒരു കടയിലേക്ക് ഓടിക്കയറിയെന്നും ഇതിനിടെ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മറ്റാർക്കും അപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിനകത്ത് കൂടുതല്‍ അക്രമികള്‍ ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഇറങ്ങിയ വിമാനങ്ങളില്‍ ഉള്ള യാത്രക്കാരെ പുറത്തിറക്കിയിട്ടില്ല.