അമേരിക്കയില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റ്‌ മരിച്ചു ; മരിച്ചത് പഞ്ചാബ് സ്വദേശി

വാഷിങ്ടൺ :  അമേരിക്കയിൽ ഇന്ത്യാക്കാരൻ അക്രമികളുടെ വെടിയേറ്റ് മരിച്ചു.   വിക്രം ജര്യാല്‍ എന്ന ഇരുപത്തിയാറുകാരനാണ് കവര്‍ച്ചക്കെത്തിയ രണ്ടംഗസംഘത്തിന്റെ വെടിയേറ്റ് വ്യാഴാഴ്ച  മരിച്ചത്. പഞ്ചാബിലെ ഹോഷിയാർപുർ സ്വദേശി  വിക്രം ജറിയൽ.വിക്രം ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനോടനുബന്ധിച്ചുള്ള സ്റ്റോറിൽ കവർച്ചക്കെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികളാണ് വെടിവെച്ചത്. ഇവിടെ ക്ളർക്കായിരുന്ന വിക്രം പണം അക്രമികൾക്ക് നൽകിയെങ്കിലും ഒരാൾ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച വിക്രം അവിടെവെച്ചാണ് മരിച്ചത്. ഉദ്യോഗസ്ഥർക്ക് അക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതും വിക്രം തന്നെയാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇന്ത്യൻ പൗരൻ മരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻമാരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. 25 ദിവസം മുൻപാണ് വിക്രം അമേരിക്കയിലെത്തിയത്. മരിക്കുന്നതിനു മുമ്പ് പോലീസിനു വിക്രം നല്‍കി മൊഴി അക്രമികളെ തിരച്ചറിയാന്‍ സഹായിക്കുമെന്ന്‌ പോലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ സി.സി.ടി.വി.ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ആ സമയത്ത് കടയിലുണ്ടായിരുന്ന ആളുകളും പ്രതികളുടെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്.  രണ്ടു പ്രതികളും വേഗം  തന്നെ പിടിയില്‍ ആകുമെന്ന് പോലീസ് പറയുന്നു.