നമ്മുടെയൊന്നും ബാങ്ക് അക്കൌണ്ടുകള്‍ സുരക്ഷിതമല്ല ; വെറും ഇരുപതു പൈസ നല്‍കിയാല്‍ ആരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും ലഭിക്കും

ന്യൂഡല്‍ഹി : നമ്മള്‍ സുരക്ഷിതമാണ് എന്ന് കരുതുന്ന ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ലഭിക്കാവുന്ന അവസ്ഥ. രാജ്യത്തെ ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് വിവരങ്ങള്‍ വില്പനയ്ക്ക്. പത്തോ ഇരുപതോ പൈസ കൊടുത്താല്‍ ആര്‍ക്ക് വേണമെങ്കിലും ഈ വിവരങ്ങള്‍ ലഭിക്കും. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘം ഇപ്പോള്‍ വ്യാപകമാണ്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള എണ്‍പതുകാരിയുടെ പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. ഇവരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുത്ത സംഘം ഒന്നരലക്ഷം രൂപയാണ് അടിച്ചുമാറ്റിയത്. അക്കൗണ്ട് വിവരങ്ങള്‍ ശഖരിച്ച് തട്ടിപ്പുകാര്‍ക്ക് വില്‍ക്കുന്ന പ്രമുഖനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ ഒരു കോടിയോളം ആളുകളുടെ വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, ജനന തിയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് ഇയാള്‍ ശേഖരിച്ച് കൈമാറുന്നത്. ബാങ്ക് ജീവനക്കാര്‍, കോള്‍ സെന്ററുകള്‍, ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവരുന്നത്. കമ്മീഷന്‍ ലഭിക്കും എന്നത് കൊണ്ട് പലരും ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ്. വ്യക്തികളുടെ സോഷ്യല്‍മീഡിയ ആക്ടിവിറ്റി, വിസിറ്റിങ് കാര്‍ഡുകള്‍, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങള്‍, വോട്ടര്‍ ഐഡി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും പിടിച്ചെടുത്തു. ചുരുങ്ങിയത് 50,000 പേരുടെ വിവരങ്ങളാണ് ആവശ്യക്കാര്‍ക്ക് കൈമാറുക. ഇതിനായി 5000 രൂപമുതല്‍ 10,000 രൂപവരെയാണ് ഇതിനായി ഈടാക്കുന്നത്.