ഏദനില്‍ നിന്നും എമ്മാവൂസിലേയ്ക്കുളള ദൂരം

റോം: തിരിച്ചറിവുകള്‍ക്ക് ഇനിയെത്ര ദൂരം. കൂടെയുള്ളവനും, കൂട്ടിരിക്കുന്നവനും, വിളമ്പുന്നവനും, ദൈവമാണെന്നുള്ള തിരിച്ചറിവാണ് ഉയിര്‍പ്പ് ഞായറിന്റെ സന്ദേശം. മഗ്ദലനമറിയവും, ശിഷ്യരും ഗുരുവിനെ തിരിച്ചറിഞ്ഞു.

ഏദനില്‍ അറിവിന്റെ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചവര്‍ ”തങ്ങള്‍ നഗ്‌നരാണെന്ന് തിരിച്ചറിഞ്ഞു” (ഉല്‍പ്പ. 3/7). എമ്മാവൂസില്‍ അപ്പം ഭക്ഷിച്ചവര്‍ യേശുവിനെ തിരിച്ചറിഞ്ഞു. ”അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ അബ്വാനെ തിരിച്ചറിഞ്ഞു.” (ലൂക്ക 24/31). ഈ തിരിച്ചറിവാണ് ഉയിര്‍പ്പിന്റെ ക്രിസ്തിയ വിശ്വാസത്തിന്റെ ഔന്നിത്യത്തിലെത്തിക്കുന്നത്.

സമൃദ്ധിയുടെ ഏദന്തോട്ടങ്ങള്‍ വിരല്‍ത്തുമ്പിലാണ് ഇന്ന്. അറിവിന്റെ, ആഘോഷങ്ങളുടെ, സമ്പത്തിന്റെ, സൗഹൃദങ്ങളുടെ ഒരു മാസ്മരിക ലോകം. ഒരുപക്ഷെ മരണത്തിന്റെ നിഴല്‍ വീണ ഏദന്‍ തോട്ടം പോലെ, കുറവുകളും, ഇല്ലായ്മകളും, പോരാമകളും, വല്ലായമകളും മാത്രം തിരിച്ചറിയുന്ന കമണ്ണുകള്‍ സമ്മാനിച്ച്. എന്നാല്‍ ഇവിടം സ്വര്‍ഗ്ഗമാക്കുന്ന എമ്മാവൂസിലേയ്ക്ക് നമുക്ക് പോകേണ്ടതുണ്ട്. നാഥനെ തിരിച്ചറിയാന്‍, ജീവന്റെ നിറച്ചാര്‍ത്ത് കണക്കുന്ന കണ്ണുകളുമായ്. ഉയിര്‍പ്പ് തിരുന്നാള്‍ മംഗളങ്ങള്‍!