ജയസൂര്യയെ പോലീസ് മര്‍ദിച്ചതായി പരാതി

ആലപ്പുഴ: ജയസൂര്യയെ പോലീസ് മര്‍ദിച്ചതായി പരാതി. കുടുംബത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ചലച്ചിത്ര സംവിധായകനായ ജയസൂര്യയാണ് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദ്ദിച്ചതായി ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
മുഖത്ത് അടിയേറ്റതിനെ തുടര്‍ന്ന് സാരമായ പരിക്കേറ്റ ജയസൂര്യ ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

ഇന്നലെ ഉച്ചതിരിഞ്ഞു ദേശീയപാതയിലെ എരമല്ലൂര്‍ ജംക്ഷന് സമീപമാണ് പരാതിയില്‍ പറയുന്ന സംഭവം നടന്നത് .കുടുംബത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി എരമല്ലൂരില്‍ സിഗ്‌നലില്‍ കാത്തുകിടക്കുകയായിരുന്ന ജയസൂര്യ സിഗ്‌നല്‍ ലഭിച്ചപ്പോള്‍ കാര്‍ മുന്നോട്ടെടുത്തതിനിടെ പിന്നില്‍ നിന്നുവന്ന ലോറി കാറിന്റെ വശത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിയന്ത്രണംവിട്ട് അരുകിലൂടെ വന്ന ബൈക്കില്‍ തട്ടുകയും ബൈക്ക് യാത്രികന്‍ നിയന്ത്രണം തെറ്റി വീഴുകയും ചെയ്തു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിവന്ന് ഡ്രൈവിംഗ് സീറ്റിലിരുന്ന ജയസൂര്യയെ അസഭ്യം പറയുകയും ഡോര്‍ തുറന്ന് പിടിച്ചിറക്കി കരണത്ത് അടിക്കുകയുമായിരുന്നുവെന്നും ജയസൂര്യയുടെ ഷര്‍ട്ടിന് കുത്തിപിടിച്ച് അരൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും ഹാജരാക്കിയെങ്കിലും ഏറെനേരം സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷമാണ് വിട്ടയച്ചത്.ശേഷം ക്ഷേത്രദര്‍ശനത്തിന് പോവാതെ ഇദ്ദേഹം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ജയസൂര്യയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉണ്ടായതോടെയാണ് ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത്.

ദിലീപ് നായകനായ ‘സ്പീഡ്’, മോഹന്‍ലാല്‍ നായകനായ ‘എയ്ഞ്ചല്‍ ജോണ്‍’ എന്നിവയാണ് ജയസൂര്യ സംവിധാനം നിര്‍വഹിച്ച സിനിമകള്‍. നാടക-സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ എസ്എല്‍.പുരം സദാനന്ദന്റെ മകനാണ് ജയസൂര്യ.