കാന്‍സര്‍ രോഗി എന്ന പേരില്‍ ഫേസ്ബുക്ക് വഴി പണം തട്ടിയ യുവതി അറസ്റ്റില്‍ ; തട്ടിയത് ലക്ഷങ്ങള്‍
ഹൈദരാബാദ് : സോഷ്യല്‍ മീഡിയ നിലവില്‍ വന്ന ശേഷം ലോകത്ത് എവിടെയുമുള്ളവരുമായി നമുക്ക് ഇടപഴകുവാനും സംസാരിക്കുവാനും വളരെ എളുപ്പമാണ്. അവരുടെ വിഷമങ്ങള്‍ കേള്‍ക്കാനും ആശ്വസിപ്പിക്കാനും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാനും നമുക്ക് കഴിയും. ദോഷം ഉള്ളത് പോലെ സോഷ്യല്‍ മീഡിയ കൊണ്ട് ഗുണങ്ങളും ഉണ്ട്. ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് മാത്രമുള്ള ഗ്രൂപ്പുകളും സംഘടനകളും ഓണ്‍ലൈന്‍ രംഗത്ത് സജീവമാണ്.അതുപോലെതന്നെ കഷ്ടത അനുഭവിക്കുന്നവരെ കുറിച്ചും അവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റുകളും നമുക്ക് ലഭിക്കാറുണ്ട്. പലരും ഇതൊക്കെ കണ്ടു നല്ല രീതിയില്‍ സഹായം ചെയ്യാറുമുണ്ട്. എന്നാല്‍ അത്തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ എല്ലാംതന്നെ സത്യമാകണം എന്നില്ല. കാരണം അര്‍ബുദ രോഗി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിലായി . ഹൈദരാബാദ് സ്വദേശിയായ 22കാരിയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പണം നല്‍കി സഹായിക്കാനെത്തിയവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ കള്ളി വെളിച്ചത്താകുന്നത്. അര്‍ബുദ രോഗിയെന്ന പേരിലാണ് 22കാരിയായ സാമിയ അബ്ദുള്‍ ഹഫീസ തട്ടിപ്പ് നടത്തിയത്. ഗോ ഫണ്ട് സാമിയ എന്ന പേരില്‍ ഫേസ്ബുക്ക് പേജും ഇവര്‍ ഇതിനായി തുടങ്ങിയിരുന്നു. സാമിയയുടെ അച്ഛന് അര്‍ബുദം ബാധിച്ചിരുന്നു. അപ്പോഴാണ് ഈ രോഗാവസ്ഥയെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും യുവതി അറിയുന്നത്. അച്ഛന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് തന്റേത് എന്ന പേരില്‍ യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. അച്ഛന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനെന്ന പേരില്‍ രോഗാവസ്ഥ വിശദീകരിച്ച് കൊണ്ട് ഡോക്ടറുടെ വീഡിയോയും യുവതി പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഓപ്പറേഷന്‍ ആണെന്ന് കാണിയ്ക്കാന്‍ വേണ്ടി ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു. ഗോ ഫണ്ട് സാമിയ എന്ന പേരിൽ ഒരു ഫേസ്ബുക്ക് ക്യാമ്പയില്‍ സാമിയ നടത്തിയിരുന്നു. ഇതിലൂടെ 22 ലക്ഷം രൂപയാണ് യുവതി സമ്പാദിച്ചത്. ഓപ്പറേഷന്‍ നടത്താന്‍ പണം വേണം എന്ന് ആവശ്യപ്പെട്ട് പുതി ഫോട്ടോകള്‍ ഇടുകയും ചെയ്തിരുന്നു. ഓപ്പറേഷന് നടത്തി വിശ്രമത്തിലാണെന്ന് യുവതി പറഞ്ഞിരുന്ന സമയത്താണ് സമിയ ഷോപ്പിംഗ് നടത്തുന്നത് ചിലര്‍ കണ്ടത്. അവര്‍ ഇവരെ സാമ്പത്തികമായി സഹായിച്ചവരായിരുന്നു. തുടര്‍ന്ന് യുവതിയുടെ രോഗത്തെ കുറിച്ച് അന്വേഷിച്ചു. യുവതിയുടെ രോഗാവസ്ഥയെ കുറിച്ച് സംശയം തോന്നിയ ചിലര്‍ ആശുപത്രിയുമാി ബന്ധപ്പെട്ടു. അപ്പോഴാണ് സമിയ എന്ന പേരില്‍ ഒരു രോഗി ഇല്ലെന്നും യുവതി തട്ടിപ്പ് നടത്തുകയാണെന്നും വ്യക്തമായത്.