ഇനി വെള്ളം കണ്ടാല്‍ നില്‍ക്കില്ല… കടലിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനത്തെക്കുറിച്ചറിയാം… (വീഡിയോ)

ചൈന: കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാലിതാ ലോകത്തിലെ ഏറ്റവും വലിയ കടല്‍വിമാനം ആംഫീബിയസിന്റെ പരീക്ഷണപ്പറക്കല്‍ കഴിഞ്ഞിരിക്കുന്നു.

നിര്‍മാണം പൂര്‍ത്തികരിച്ച ഏറ്റവും വലിയ കടല്‍വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ കഴിഞ്ഞ ദിവസം ചൈനയിലെ സുഹായി നഗരത്തില്‍ നടന്നു. ബോയിങ് വിമാനത്തിന്റെ വലിപ്പമുള്ള വിമാനം നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനാണ്. എജി 600 എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്.

37 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ ചിറകറ്റങ്ങള്‍ തമ്മിലുളള അകലം 38.3 മീറ്ററാണ്. കാട്ടുതീയ്യണക്കാനും കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാകുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത.

കൂടാതെ 20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വെള്ളം സംഭരിക്കാനും വിമാനത്തിനാകും. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 370 ടണ്‍ വെള്ളം സംഭരിച്ച് നിര്‍ത്താതെ പറക്കാനും ഈ കടല്‍വിമാനത്തിന് സാധിക്കും. ഇനി ഉള്‍ക്കടലിലെ രക്ഷാ പ്രവര്‍ത്തനങ്ങളും അത്ര ബുദ്ധിമുട്ടറിയതാവില്ല. അധികം വൈകാതെ തന്നെ വിമാനം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകും.