എ ടി എം ഇടപാടുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണം:ജനകീയ സമിതി

എടത്വാ: എ ടി എം ഇടപാടുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജനകീയ സമിതി ആവശ്യപെട്ടു. ജനങ്ങളെ ഞെക്കി പിഴിയാനുള്ള എസ്.ബി.ഐയുടെ ശ്രമത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ എസ്.ബി.ഐയില്‍ നിന്നും അക്കൗണ്ടുകള്‍ പിന്‍വലിച്ച് പ്രതിഷേധിക്കുവാന്‍ ജനകീയ സമിതി യോഗം ആഹ്വാനം ചെയ്തു.

ജനകീയ സമിതി ഡയറക്ടര്‍ ഡോ.അശോക് അലക്‌സ് ഫിലിപ്പ് അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, ജോര്‍ജ് തഴക്കര, വി.പി. ജയചന്ദ്രന്‍, ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, അഡ്വ.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.

10,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് എ.ടി.എം ഉപയോഗിക്കണമെന്ന് പറയുകയും അതേ സമയം തന്നെ ATM ഉപയോഗിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുവാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് യോഗം കുറ്റപെടുത്തി.

ഇനി മുതല്‍ സൗജന്യ എടിഎം ഇടപാടുകള്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചതയോടെ പകല്‍ കൊള്ളയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒരു തവണ എടിഎം ഇടപാടിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു ഇതാണ് ഇല്ലാതാകുന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.

ഓണ്‍ലൈന്‍, മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഒരു ലക്ഷം രൂപവരെ അഞ്ചു രൂപയും രണ്ടുലക്ഷംവരെ 15 രൂപയും നികുതി ഏര്‍പ്പെടുത്താനുമാണ് നിര്‍ദേശം.

ബേയ്‌സിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകള്‍ ഉള്ളവരുടെ ചെക്ക് ബുക്കിനും പണം ഈടാക്കാന്‍ നിര്‍ദേശിക്കുന്നു. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ എന്നിങ്ങനെ പണം ഈടാക്കാനാണ് നിര്‍ദേശം. ഈ വിഭാഗത്തിലുള്ളവര്‍ക്ക് നാല് എടിഎം സേവനങ്ങള്‍ സൗജന്യമാണ്. തുടര്‍ന്നുള്ള ഓരോ സേവനങ്ങള്‍ക്കും പത്തു രൂപയും മറ്റുബാങ്കുകളുടെ സേവനങ്ങള്‍ക്ക് 20 രൂപയുമാണ് ഈടാക്കുന്നത്. റുപെയുടെ ക്ലാസിക് എടിഎം കാര്‍ഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.