ബംഗളുരുവില്‍ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി

ബംഗളുരു: സംസ്ഥാനത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ബംഗലുരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ അനുമതി. പരീക്ഷണാടിസ്ഥാനത്തിലാണ് ശസ്ത്രക്രിയയ്ക്കു അനുമതി.

ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച സ്ത്രീകളിലും, അസുഖം കാരണം ഗര്‍ഭപാത്രം നഷ്ടപ്പെട്ട സ്ത്രീകളിലുമാണ് ശസ്ത്രക്രിയ നടത്തുക. ഈ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ വികസിപ്പിക്കുന്നത് സ്ത്രീകളെ ഗര്‍ഭധാരണം നടത്താന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

സ്വീഡനിലെ ഗോത്തന്‍ബര്‍ഗ് സര്‍വ്വകലാശാല പ്രൊഫസര്‍ ബ്രാന്‍സ്ട്രാണുമായി ചേര്‍ന്നാണ് മിലന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ശസ്ത്രക്രിയ നടത്താന്‍ പദ്ധതി ആവിഴ്ക്കരിച്ചിരിക്കുന്നത്. 2012ല്‍ പ്രൊഫസര്‍ ഡോ ബ്രാന്‍സ്‌ട്രോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതുവരെ 9 സ്ത്രീകളില്‍ വിജയകരമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ബ്രാന്‍സ്‌ട്രോമിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയിട്ടുണ്ട്.

അതേസമയം ശസ്ത്രക്രിയയെ എതിര്‍ക്കുന്ന വാദങ്ങളും ഉയരുന്നുണ്ട്. ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങിയ രീതികള്‍ നിലവിലുള്ളപ്പോള്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നും വിദഗ്ധ അഭിപ്രായങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റ് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പോലെ ഗര്‍ഭമാത്രം മാറ്റിവെക്കല്‍ ജീവന്‍ രക്ഷയ്ക്കല്ലാത്തതുകൊണ്ട് ശസ്ത്രക്രിയയെ പിന്തുണയ്ക്കാത്തവരും വിമര്‍ശനവുമായി രംഗത്തുണ്ട്.