ആരാണിവര്‍? “പര്‍ദ്ദയിട്ട കുമ്പിടി”; ഇവര്‍ക്ക് പിറകെ സോഷ്യല്‍ മീഡിയ

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ പര്‍ദ്ദയിട്ട ഒരു സ്ത്രീയുടെ പിറകെയാണ്. ബിജെപി ആര്‍എസ്എസ് പരിപാടികള്‍ക്ക് മാത്രം പര്‍ദ്ദയും ശിരോവസ്ത്രവും ധരിച്ചെത്തുന്ന മുസ്ലിം യുവതിയെപ്പറ്റിയുള്ള ചര്‍ച്ചയാണ് അത്.

ഏകദേശം 2014ന് ശേഷം ബിജെപി ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം മുസ്ലിം സ്ത്രീ മുഖമാണ് ഈ യുവതിയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികളിലും മറ്റ് ബിജെപി ആര്‍എസ്എസ് പരിപാടികളിലും ഈ വനിതയെ പര്‍ദ്ദയും ശിരോവസ്ത്രവും അണിഞ്ഞ രീതിയില്‍ കാണാം.

അതേസമയം ചടങ്ങുകളിലെ ഇവരുടെ സാന്നിധ്യം ബിജെപിയുടെ അറിവോടെയും സംഭവത്തില്‍ അജണ്ടയുടെ ഭാഗമുണ്ടെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ തട്ടമില്ലാതെയുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും വാദഗതികള്‍ക്കും കൂടുതല്‍ ശക്തിപെട്ടിട്ടുണ്ട്.

യു പി തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാരണാസിയില്‍ ഈ മാര്‍ച്ച് മാസം ആദ്യം നടന്ന മോദിയുടെ റോഡ് ഷോക്ക് സ്വീകരണമൊരുക്കിയ സ്ത്രീകളിലൊരാളായി ഇവരെ ഫോട്ടോയില്‍ കാണാം. മുത്തലാഖിനെതിരായ ഹനുമാന്‍ പൂജ, പശുസംരക്ഷണത്തിനുള്ള കണ്‍വെന്‍ഷന്‍, ബി.ജെ.പിയുടെ വിജയാഹ്ലാദപ്രകടനം, യോഗി ആദിഥ്യനാഥിന്റെ വിജയാഘോഷം തുടങ്ങി പല ഫോട്ടോകളിലും ഇവരുടെ സാന്നിധ്യം തെളിഞ്ഞു കാണാം. #hijabvahini എന്ന ഹാഷ് ടാഗിലാണ് ഇവരെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുള്ളത്.

നോര്‍ത്ത് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ മൊത്തമായി പ്രതിനിധാനം ചെയ്യുന്ന ”ബിജെപിയുടെ സ്വന്തം പര്‍ദ്ദയിട്ട കുമ്പിടി…’എന്ന അടിക്കുറിപ്പോടെ റൈറ്റ് തിങ്കേഴ്സ് എന്ന പബ്ലിക് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ കുറച്ച് ദിവസം മുമ്പാണ് ഇവരുടെ ഫോട്ടോകള്‍ ചര്‍ച്ചയാകുന്നത്. അച്ചു കീലേരി എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ ഗ്രൂപ്പിലേക്ക് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

യഥാര്‍ത്ഥ പേരാണോ എന്ന് വ്യക്തമല്ലെന്ന് പറഞ്ഞുകൊണ്ട്, നസ്നീന്‍ അന്‍സാരി എന്ന പേരിലാണ് ഈ യുവതിയെ ”അണ്‍ഒഫീഷ്യല്‍: സുബ്രഹ്മണ്യന്‍ സ്വാമി” എന്ന ഫെയ്സ്ബുക്ക് പേജിലുടെ പരിചയപ്പെടുത്തുന്നത്. മുസ്ലിംകള്‍ എങ്ങനെ ബിജെപിയെയും മോദിയെയും പിന്തുണയ്ക്കുന്നു എന്ന് തെളിയിക്കാനായി, പല ചടങ്ങുകളിലും ഇവരെ പങ്കെടുപ്പിച്ച് ഫോട്ടോ എടുത്ത് അത് മാധ്യമങ്ങള്‍ അയച്ചുകൊടുക്കുകയാണ് എന്ന് ഈ പോസ്റ്റില്‍ പറയുന്നു.

യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാരണാസിയിലെ ആര്‍എസ്എസിന്റെ മുസ്ലിം മഹിള ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രസിഡന്റാണ് ഈ യുവതിയെന്നതാണ് അതിലൊന്ന്. വാരണാസിയിലെ ആര്‍എസ്എസ് പ്രാചാരക് ആയ ഇന്ദ്രേഷ് കുമാറിന്റെ അടുത്ത സുഹൃത്തായ യുവതി, മറ്റ് ആര്‍എസ്എസ് സംഘടനകളിലും വ്യക്തമായ സ്ഥാനമുണ്ടെന്ന് പോസ്റ്റ് പറയുന്നു.