സ്വാമി ഗംഗേശാനന്ദയുടെ ലീംഗ ഛേദം; ഒരു വ്യത്യസ്ത വീക്ഷണം
ലിംഗച്ഛേദം സംബന്ധിച്ച ആഘോഷം ഏതാണ്ട് തണുത്ത സ്ഥിതിക്ക്, നമുക്കിനി ശാന്തമായൊന്ന് പുനരാലോചിക്കാം.
സ്വാമി ഗംഗേശാനന്ദയുടെ ലിംഗനഷ്ടത്തെ പരിഹസിച്ചും, ‘വീരകൃത്യം’ നടത്തിയ പെണ്‍കുട്ടിയെ ശ്ലാഘിച്ചും ധാരാളം പേര്‍ മുഖപുസ്തകത്തില്‍ ആഘോഷം തുടരുകയാണല്ലോ? ചുരുക്കം പേര്‍ മാത്രമാണ് ലിംഗച്ഛേദം ഒരു കുറ്റകൃത്യം തന്നെയാണെന്ന് അംഗീകരിച്ചത്. അവരില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അല്ലെങ്കിലും, സ്ത്രീയുടെ ഗ്രഹണശേഷി പലപ്പോഴും പുരുഷനില്‍ കാണാറില്ലല്ലോ? ഈ വിഷയത്തിലും സ്ഥിതി മറിച്ചായില്ല.
ഗംഗേശന്‍ എന്നാല്‍ ശിവനും, ശിവചിഹ്നം ലിംഗവുമാണ്. വെറും ലിംഗമല്ല, യോനിയില്‍ പ്രതിഷ്ഠിച്ച ലിംഗം. ചുരുക്കത്തില്‍, ഗംഗേശനും, ലിംഗേശനും ഒന്നു തന്നെ. ഉഗ്രപ്രതാപിയായിരുന്ന ലിംഗേശന് ലിംഗപാതമുണ്ടായ കഥ വാമതന്ത്രത്തില്‍ കാണാവുന്നതാണ്. സമകാലീനമായ ലിംഗപാതം പക്ഷേ, അപരിഹാര്യമാണെന്നു തോന്നുന്നു. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ഗംഗേശനോടോ, പെണ്‍കുട്ടിയോടോ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയല്ല. അതൊക്കെ പാമരന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.
തുറന്നു പറയട്ടെ, ഈ ഘോഷയാത്രയില്‍ ആലപിക്കുന്ന വീരാംഗനാ ചരിതത്തോട് എനിക്ക് യോജിക്കാന്‍ സാദ്ധ്യമല്ല. കാരണം മറ്റൊന്നുമല്ല, അത് സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തുന്നില്ല എന്നതാണ്. ഏഴു വര്‍ഷത്തോളം നീണ്ടുനിന്ന ലൈംഗികചൂഷണത്തിന് ബലാത്സംഗസ്വഭാവം വരുത്താനായി, കഴുത്തിനു നേരെ സ്വാമി പിടിച്ച കത്തി പിടിച്ചുവാങ്ങി, യുവതി ഛേദക്രിയ നടത്തിയെന്ന വാദം ഒരു പോലീസ് ഭാവനയാകാം. ചുമ്മാതല്ല, പോലീസില്‍ പത്തിലെട്ടും പൊട്ടന്മാരാണെന്നു പറയുന്നത്.
സൈബര്‍ ആങ്ങളമാര്‍ എന്തൊക്കെ പറഞ്ഞാലും, ഈ കേസ് നടക്കാന്‍ പോകുന്നത് അടച്ചിട്ട കോടതിയിലാണ്. ‘ഇര’യുടെ വാദത്തിന് മുന്‍ഗണന കൊടുത്താലും, പ്രോസിക്യൂഷന്‍ ഒരു വിശദമായ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുണ്ട്. അന്വേഷകനും, പ്രോസികൂട്ടര്‍ക്കും ‘ഇര’യ്ക്കുള്ള പരിരക്ഷയില്ല. അവരുടെ ദുര്യോഗം ചെറുതാകില്ല. കാരണം, മിടുക്കനായ ഒരു പ്രതിഭാഗം വക്കീലിന് എളുപ്പം പൊളിച്ചടുക്കാവുന്ന ഡ്രാഫ്റ്റാണ് മണ്ടന്‍ പോലീസ് കെട്ടിച്ചമച്ചിട്ടുള്ളത്.
സ്വാമിയുടെയും, യുവതിയുടെയും ഉയരം, വണ്ണം, തൂക്കം എന്നിവ താരതമ്യം ചെയ്താല്‍, മേല്പറഞ്ഞ വിധം കത്തി പിടിച്ചെടുത്ത് പരാക്രമം കാട്ടാനുള്ള ത്രാണി യുവതിക്കുണ്ടോ എന്ന് വ്യക്തമാകും. ഉണ്ടെങ്കില്‍, പിന്നെ എന്തിന് ചുമ്മാ ഇത്രയും കാലം സഹിച്ചു എന്ന ചോദ്യം വരും. ഇല്ലെങ്കില്‍, സ്വാമി കത്തിയുമായി വന്നുവെന്ന വാദം പൊളിയും. ഇനി കത്തി യുവതി കരുതിയതാണെന്നു വന്നാല്‍, അത് മുന്‍കൂട്ടി തയ്യാറാക്കി നടപ്പാക്കിയതാണെന്നു വരും. സ്വാമിയും, വീട്ടുകാരും തമ്മിലുള്ള ഫോണ്‍വിളിയില്‍ ഒടുവിലത്തേത് വീട്ടുകാരുടെ ഭാഗത്തു നിന്നാണെങ്കില്‍ പറയുകയേ വേണ്ട.
ഒരു നിയമ വിദ്യാര്‍ത്ഥിനി ഈ വിഷയത്തില്‍ ആരോടും ഉപദേശം തേടിയില്ല, പോലീസില്‍ പരാതി നല്കിയില്ല എന്നതു പോകട്ടെ, ചുരുങ്ങിയത് സ്വന്തം ബന്ധുക്കളുടെ സഹായം പോലും തേടിയില്ല എന്നു വന്നാല്‍, അതിനര്‍ത്ഥം അവിടെ വിസമ്മതം സാദ്ധ്യമല്ലാത്ത ഒരു സാഹചര്യമുണ്ടായി എന്നാണ്. അത് സൈബര്‍ ആങ്ങളമാര്‍ കരുതും പോലെ ഭയമല്ല. ഭയമുള്ളവര്‍ക്ക് ചെയ്യാനാകുന്ന ഒന്നല്ല, എഫ്.ഐ.ആര്‍ പ്രകാരമുള്ള യുവതിയുടെ കൃത്യം. കഴുത്തില്‍ കത്തി നീണ്ടിട്ടും പതറാത്ത മനോനിലയാണ് അതില്‍ തെളിയുന്നത്.
വീട്ടിലെ മുറികളുടെ എണ്ണം, തളര്‍ന്നു കിടന്ന പിതാവിനോടൊത്ത് ആര് എന്നതടക്കം, ഓരോ മുറിയിലും കിടന്നിരുന്നവരുടെ വിവരം, അച്ഛനമ്മമാരുടെ സഹോദരങ്ങള്‍ക്ക് സ്വാമിയുടെ പൂജ സംബന്ധിച്ചുള്ള നിലപാടുകള്‍, അയല്‍വാസികള്‍ക്ക് ഈ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ എന്നിവ പരിശോധിക്കേണ്ടി വരും. ആരെങ്കിലും സ്വാമിയുടെ വരവില്‍ നീരസം പ്രകടമാക്കിയെങ്കില്‍, അയാള്‍ ഒരു അഭയകേന്ദ്രമാണെന്നു സാരം. അവിടെ അഭയം തേടിയില്ലെങ്കില്‍, അര്‍ത്ഥം വേറെയാണ്.
ഇനി, അങ്ങനെയാരും നീരസം പ്രകടമാക്കിയില്ലെങ്കില്‍, നാട്ടുകാരും, ബന്ധുക്കളും ഒന്നിച്ചു ചേര്‍ന്ന് സ്വാമിക്ക് പീഢിപ്പിക്കാനുള്ള സൗകര്യം ചെയ്തതാണെന്നു വരും. അപ്പോള്‍, പെറ്റ തള്ളയും, കൂടെപ്പിറപ്പും കൂട്ടുപ്രതികളാകും. പ്രതിപ്പട്ടികയില്‍ അവരില്ലെങ്കില്‍, എന്തുകൊണ്ട് അവരെ ചേര്‍ത്തില്ലെന്ന് പോലീസ് മറുപടി നല്‌കേണ്ടി വരും. മാത്രമല്ല, സ്വാമിയുടെ ‘കുറ്റകൃത്യ’ത്തിന് പ്രോസിക്യൂഷന്‍ വക സാക്ഷിപ്പട്ടികയില്‍ വരുന്ന വീട്ടുകാര്‍, ഈ കുറ്റം തടയാനായി എന്തു ചെയ്തു എന്ന് വ്യക്തമാക്കേണ്ടിയും വരും.
ഏതായാലും, ഭൂരിപക്ഷം അനുകൂലിക്കുന്നതും, എതിര്‍പ്പുള്ളവര്‍ നിശ്ശബ്ദരാകുന്നതുമായ ഒരു വീട്ടില്‍ മാത്രമേ അന്യനായ ഒരാള്‍ക്ക് അന്തിയുറങ്ങാനാകൂ. മാത്രമല്ല, പണ്ഡിതനായ ഒരാള്‍ക്ക് അമ്മയോടും, മകളോടും ഭോഗാസക്തി സാധിക്കുക എന്നത് അസാധാരണമാണ്. എന്നു വെച്ചാല്‍, അവളെസ്വാമി ബലാത്സംഗം ചെയ്തിട്ടില്ല, അവള്‍ ലിംഗച്ഛേദം നടത്തിയിട്ടുമില്ല എന്ന സാദ്ധ്യതയാണ് ഞാന്‍ കാണുന്നത്. എങ്കിലും, അവളോട് എനിക്ക് ഏറെ ആദരവുണ്ട്. അത് സ്വന്തം ചോരയോട് അവള്‍ കാട്ടിയ കറയറ്റ പ്രതിബദ്ധത മൂലമാണ്.
കൊട്ടിയത്ത് കുത്തഴിഞ്ഞ ജീവിതം നയിച്ച പെണ്‍കുട്ടിയെ മാനഹാനി നിമിത്തം വധിച്ച സഹോദരനെ നാം കണ്ടിട്ടുണ്ട്. മാതാവോ, സഹോദരിയോ, മാതൃസഹോദരിയോ ആരാകട്ടെ, സ്വന്തം വീട്ടിലെ, അല്ലെങ്കില്‍ തറവാട്ടിലെ ഒരു സ്ത്രീയെ ഒരുത്തന്‍ വെപ്പാട്ടിയാക്കുന്നത് ഒരു ആണ്‍കുട്ടി ഒരിക്കലും സഹിക്കില്ല. വളരുന്തോറും അത് അവനില്‍ കനലുകള്‍ സൃഷ്ടിക്കും. ഒരു ഘട്ടം കഴിഞ്ഞാല്‍, അവന്‍ തനിച്ചോ, സഹായികളുമായിച്ചേര്‍ന്നോ ക്രൂരമായി പ്രതികരിക്കുകയും ചെയ്യും. അവിടെ എത്ര വലിയ കടപ്പാടുകള്‍ പോലും പരിഗണിക്കപ്പെടുകയില്ല.
ആജാനുവാഹുവായ ഈ മനുഷ്യനെ മറ്റൊരിടത്തും പരിക്കേല്ക്കാതെ, ഇത്രയും കൃത്യമായി ലിംഗച്ഛേദം വരുത്തിയെങ്കില്‍, ഈ കൃത്യത്തില്‍ ഒന്നിലധികം പേരുടെ പങ്കും സംശയിക്കപ്പെടാവുന്നതാണ്. വിശേഷിച്ചും അയാള്‍ വേദനയാല്‍ ഒച്ചയെടുക്കാത്ത സാഹചര്യത്തില്‍. കൃത്യത്തിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞാണ് പരാതിയും, വൈദ്യസഹായവും ഉണ്ടായത്. ഇത് പുറത്തു നിന്നെത്തിയവര്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ ധാരാളം മതി. അവര്‍ കൂട്ടുകാരാവാം. ബന്ധുക്കളാകാം. ഒരു പ്രത്യേക പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരുമാകാം.
വീട്ടില്‍ ഒരു നിര്‍ണ്ണായക ശക്തിയും, സാന്നിദ്ധ്യവുമായി മാതാവിന് ഒരു കാമുകനുള്ള സാഹചര്യത്തില്‍, ഒരു കുട്ടിക്ക് വിദ്യാഭ്യാസം സുഗമമാവുക എന്നത് അസ്വാഭാവികമാണ്. അയാള്‍ തനിക്കൊരു പീഢകന്‍ കൂടിയായാല്‍ പിന്നെ പറയാനുണ്ടോ? ഇവിടെ ആഘോഷിച്ചവര്‍ അത്തരമൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും പ്രാപ്തരല്ല. സമാനമായൊരു സാഹചര്യം സൃഷ്ടിച്ച പരിക്കുകള്‍ മൂലം, കാല്‍ നൂറ്റാണ്ടിനിപ്പുറവും കഷ്ടനഷ്ടങ്ങള്‍ പേറേണ്ടി വരുന്ന ഒരാളെന്ന നിലയില്‍, എനിക്കത് ഖണ്ഡിതമായി തന്നെ പറയാന്‍ കഴിയും.
തന്തയും, തള്ളയും കൊഞ്ചിച്ചു പോറ്റിയവരുടെ അനുഭവലോകം സ്വതവേ ദരിദ്രമായിരിക്കും. അവരുടെ വിലയിരുത്തലുകളിലും ആ ദാരിദ്ര്യം തെളിഞ്ഞു കാണും.