ദേവസ്വം വകുപ്പ് മന്ത്രി ഗോമാംസം കഴിക്കുന്നത് കണ്ട വിശ്വാസികളുടെ മനസ് വേദനിച്ചു എന്ന് കെ സുരേന്ദ്രന്‍

ബീഫ് നിരോധനത്തിന് എതിരെ സംസ്ഥാനത്ത് നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ നിരോധിക്കണം എന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകൾ തടയാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്നും ദേവസ്വം വകുപ്പ് മന്ത്രി ഗോമാംസം കഴിക്കുന്നത് കണ്ട വിശ്വാസികളുടെ മനസ് വേദനിച്ചു എന്ന് കെ സുരേന്ദ്രന്‍ പറയുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വഴിയാണ് സുരേന്ദ്രന്‍ തന്‍റെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു