പണത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കുന്ന പൗര ബോധം; കൊലയാളിക്കായി രംഗത്തെത്തിയത് 109 പേര്‍, എതിര്‍പ്പുമായി ചന്ദ്രബോസിന്റെ സുഹൃത്തുക്കള്‍

കെ. ദീപക്‌

സമ്പത്ത് തലയ്ക്ക് പിടിച്ചപ്പോള്‍ ഉപജീവനത്തിനായി തൊഴിലെടുത്തവനെ അതിക്രൂരമായി കൊലപ്പെടുത്തിയവന് വേണ്ടി പരസ്യമായി ന്യായ വാദങ്ങളുന്നയിക്കാന്‍ അവര്‍ ഒത്തു കൂടി. ജീവ പര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്നവന്റെ അച്ചാരം കൈപ്പറ്റി യോഗത്തിനെത്തിയവരെ കണ്ട് കേരളത്തിനു ഞെട്ടി തരിച്ചു നില്‍ക്കാനെ പറ്റിയുള്ളു.

ചന്ദബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിനെ പുറത്തിറക്കാന്‍ ജന്മ നാട്ടിലാണ് ഒരുവിഭാഗം പൊതുയോഗം സംഘടിപ്പിച്ചത്. 22 സ്ത്രീകള്‍ ഉള്‍പ്പെടെ ആ പണച്ചാക്കിനു മുന്നില്‍ തലകുനിച്ച് നാണം കെട്ടെത്തിയത് 109 പേരായിരുന്നു. ക്രൂരനായ കൊലയാളിക്ക് വേണ്ടി ഇത്തരത്തില്‍ ഒരു ഒത്തു ചേരല്‍ ഒരു പക്ഷെ കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. മാത്രമല്ല നാട്ടുകാരുടെ പൊതുസമ്മതന്‍ എന്ന മുഖമുദ്രയും ഒരു കൊലയാളിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ അവരൊട്ടും മടിച്ചില്ല എന്നത് അത്ഭുതം ജനിപ്പിക്കുന്നതാണ്.

നിഷാമിന്റെ നാടായ അന്തിക്കാട്ടെ മുറ്റിച്ചൂര്‍ സെന്റര്‍ മന്‍ഹല്‍ പാലസില്‍ വച്ചായിരുന്നു പൊതുയോഗം നടന്നത്. നിഷാമിന് നീതി നിഷേധിച്ചു എന്നായിരുന്നു യോഗം സംഘടിപ്പിച്ചവരുടെ പക്ഷം. നിഷാം പരോപകാരിയാണെന്നും നിരപരാധിയാണെന്നും പറഞ്ഞെത്തിയ ഇവര്‍ മുഖ്യമന്ത്രിയെ കണ്ട് നിഷാമിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാനുള്ള തീരുമാനത്തിലേയ്‌ക്കെത്തുകയും ചെയ്തു. എന്നാല്‍ ടി.പി. വധക്കേസിലെ പ്രതികളെയടക്കം വിട്ടയക്കാന്‍ ഒരു ഘട്ടത്തില്‍ തീരുമാനം കൈക്കൊണ്ട നാടാണിത് നാളെ നിഷാമിനേയും നൂറു പേര്‍ പിന്തുണച്ചിരുന്നു എന്നതോര്‍ത്ത് വോട്ട് രാഷ്ട്രീയം മറനീക്കി പുറത്തു വരുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

തങ്ങളുടെ അന്ന ദാതാവായ വ്യക്തിയെ വെള്ളപൂശാന്‍ പെടാപാടു പെടുമ്പോള്‍ 109 പേരില്‍ ഒരാള്‍ക്കെങ്കിലും ചന്ദ്ര ബോാസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കുടുംബത്തെ ഓര്‍ക്കാമായിരുന്നു. അവരുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തപ്പെട്ടതിനെക്കുറിച്ച് ഓര്‍ക്കാമായിരുന്നു. കൊലയാളിക്ക് വേണ്ടി ഒത്തുചേര്‍ന്നവര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നീക്കത്തെ എതിര്‍ക്കുന്നവരും ഇന്നലെ ഹാളിന് പുറത്ത് ഒത്തുകൂടി. ചന്ദ്രബോസിന്റെ സുഹൃത്തുക്കളായിരുന്നു എതിര്‍പ്പുമായി എത്തിയവരില്‍ പ്രധാനികള്‍ അതിലുപരി ആരും പ്രത്യക്ഷത്തില്‍ എതിര്‍ത്തും കണ്ടില്ല.

നിഷാമിന്റെ ബന്ധുക്കളും നിയമോപദേശകരും ചേര്‍ന്നാണ് യോഗം സംഘടിപപിച്ചത്. ബന്ധുവിന്റെ ഹാളിലാണ് യോഗം ചേര്‍ന്നതും. ജിഷ, സൗമ്യ കേസുകളിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ഇളവ് പോലും നിഷാമിന് ലഭിക്കുന്നില്ലെന്നും അപൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും നിഷാം കൊല നടത്തിയത് യാദൃശ്ചികമായാണെന്നുമാണ് ഇവരുടെ വാദം. ഇത്തരത്തില്‍ ഒരു വാദമുഖം ശക്തമായി ഉന്നയിക്കാന്‍ ഇവര്‍ക്കു സാധിച്ചുവെങ്കില്‍ അതിനു പിന്നിലെ പ്രേരക ശക്തികളേയും കേരളം വൈകാതെ കാണേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല. റംസാന്‍ വ്രതമെടുപ്പ് തുടങ്ങിയ ശേഷമുളള ഒത്തു ചേരലിലെ മത സമവാക്യങ്ങളും കൂടി കൂട്ടി വായിക്കുമ്പോള്‍ നിഷാമിനും കുടുംബത്തിനും ബാഹ്യ ശക്തികളില്‍ നിന്ന് വ്യക്തമായ ഉപദേശങ്ങള്‍ കിട്ടിയ മുറയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അതിന്റെ തിരശ്ശീലയ്ക്കു പിന്നിലെ നീക്കങ്ങള്‍ എങ്ങനെയെല്ലാം എന്നുമാണ് ഇനി അറിയാനുള്ളത്.

നിഷാം സ്തുതികള്‍ നിറച്ച പൊതു യോഗ നോട്ടീസ്‌