സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി

ഡബ്ലിന്‍: ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 60 ശതമാനം വോട്ടു നേടിയാണ് നിലവില്‍ സാമൂഹികസുരക്ഷ മന്ത്രിയും ഫൈന്‍ ഗീല്‍ പാര്‍ട്ടി നേതാവുമായ 38കാരന്‍ വരദ്ക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ പ്രായംകുറഞ്ഞയാളും സ്വവര്‍ഗാനുരാഗിയുമായ ആദ്യ പ്രധാനമന്ത്രിയാണ് വരദ്ക്കര്‍. ഈ മാസം തന്നെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കും.

തെരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഭവനമന്ത്രി സിമോണ്‍ കവനെക്ക് 40 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സര്‍വേകളും വരദ്ക്കറിനു തന്നെയാണ് വിജയസാധ്യത പ്രവചിച്ചിരുന്നത്.

ഡബ്ലിനില്‍ ജനിച്ച വരദ്ക്കറുടെ അച്ഛന്‍ മുംബൈ സ്വദേശി ഡോ.അശോക് വരദ്ക്കറാണ്. അമ്മ ഐറിഷ് സ്വദേശി മിറിയമാണ്. ഡോക്ടറായ വരദ്ക്കര്‍ 2015ലാണ് സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയത്. വരദ്ക്കറിന്റെ ജീവിതപങ്കാളി മാത്യു ബാരറ്റും ഡോക്ടറാണ്.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ രാജ്യമാണ് അയര്‍ലന്‍ഡ്.