അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നു; പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ സിബിഐ റെയ്ഡിനെതിരെ എന്‍ഡിടിവി

എന്‍.ഡി.ടി.വി. സഹസ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ സി.ബി.ഐ. റെയ്ഡിനെതിരെ എന്‍.ഡി.ടി.വി. അന്വേഷണ ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുകയാണെന്ന് എന്‍.ഡി.ടി.വി. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അടിസ്ഥാന രഹിതമായ പരാതികളുടെയും പഴയ ആരോപണങ്ങളുടെയും പുറത്താണ് ഇപ്പോഴുളള റെയ്ഡ്. ഇത് മനപൂര്‍വം ഉപദ്രവിക്കുന്നതിന് വേണ്ടിയാണ്. സ്ഥാപനത്തിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുകയും മറികടക്കുകയും ചെയ്യുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഗോവദ നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചര്‍ച്ച ചെയ്യവെ അതില്‍ നിന്നും ബി.ജെ.പി. നേതാവിനെ എന്‍.ഡി.ടി.വി. അവതാരക ഇറക്കിവിട്ടിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ബി.ജെ.പി. ദേശീയ വ്യക്താവ് സാമ്പിത് പത്രയെ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയത്. ഇതാകാം റെയ്ഡിലേക്ക് വഴിവെച്ചതെന്നുളള ചര്‍ച്ചകളും ഇതിനോടകം സജീവമായിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ നാലിനാണ് പ്രണോയ് റോയിയുടെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയത്. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വീട്ടിലും ഡെറാഡൂണിലെ നാലിടങ്ങളിലുമായിരുന്നു റെയ്ഡ്. .