യോഗിയുടെ കണ്ടെത്തലില്‍ ഏറ്റവും പുതിയത്; വിദേശികള്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുത്

വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുതെന്ന് യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നു പറഞ്ഞാണ് യോഗി ആദിത്യനാഥ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബീഹാറിലെ ദര്‍ബാംഗയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശരാജ്യങ്ങളിലെ വിശിഷ്ടവ്യക്തികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കുന്ന രീതിയുണ്ട്. ഈ രീതി മാറണം. പകരം ഭഗവത് ഗീതയോ രാമായണമോ വിദേശ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികള്‍ക്കു നല്‍കണം’

മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം. താജ്മഹലുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദമുയരുന്നതും ആദ്യമായല്ല. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാക്കി മാറ്റണമെന്ന കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ പറഞ്ഞതും വിവാദമായിരുന്നു.