അറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ഇന്ദിര: ബാധ്യതകള്‍ തലയിലേറ്റി സ്വപ്നം കാണുകയാണവര്‍

ദുബായിയില്‍ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര. വാടക നല്‍കാന്‍ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും ഖലീജ് ടൈംസുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇന്ദിര വ്യക്തമാക്കി.

നേരത്തേ ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ബാങ്കുകള്‍ നിയമ നടപടി എടുത്തപ്പോഴാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായത്. കഴിഞ്ഞയാഴ്ച്ച വീല്‍ചെയറിലാണ് അദ്ദേഹം ആശുപത്രിയില്‍ പോയത്. തനിക്കും ആരോഗ്യം ക്ഷയിച്ചുവരികയാണ്. ഒറ്റപ്പെടലും നിസ്സഹായതയും അതിക്രമിച്ചുകഴിഞ്ഞുവെന്നും ശമ്പളം ബാക്കി ലഭിക്കാനുള്ള തൊഴിലാളികള്‍ നിസ്സഹായരായി തന്നോട് അതാവശ്യപ്പെട്ട് വീട്ടില്‍ വന്നുവെന്നും അവര്‍ പറഞ്ഞു.

ജുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കടങ്ങള്‍ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കി. എങ്കിലും വലിയ കടബാധ്യത അതേപടി നില്‍ക്കുന്നു. സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണ്. സമാനമായ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ മകള്‍ മഞ്ജുവും മരുമകന്‍ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീര്‍ക്കേണ്ട ബാധ്യത ഇന്ദിരയുടെ ചുമതലയായി.

22 ബാങ്കുകള്‍ ചേര്‍ന്നാണ് രാമചന്ദ്രന് വായ്പ അനുവദിച്ചിരുന്നത്. അതില്‍ 19 ബാങ്കുകള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി വഴങ്ങുമെന്നാണ് ഇന്ദിര പറയുന്നത്. എന്നാല്‍ മൂന്ന് ബാങ്കുകള്‍ ഒരു തരത്തിലുളള ഒത്തുതീര്‍പ്പിനും വഴങ്ങുന്നില്ല. അതിനാല്‍ ആരെങ്കിലും കാര്യമായി സഹായിക്കാനെത്തിയാല്‍ രാമചന്ദ്രന്‍ പുറത്തിറങ്ങുകതന്നെ ചെയ്യുമെന്നുള്ള പ്രതീക്ഷയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയ്ക്കുള്ളത്.