പുതുവൈപ്പിനിലെ പോലീസ് നടപടി ശരി വെച്ച് ഡിജിപി

പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ ലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിച്ച് ഡി.ജി.പി. സെന്‍കുമാര്‍. ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടു. അപാകതയൊന്നും തോന്നിയില്ല. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചത്. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. പോലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്നും ഡി.ജി.പി. വ്യക്തമാക്കി.

പുതുവൈപ്പിനില്‍ പൊലീസ് ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. വികസനത്തിന്റെ പ്രശ്‌നം വന്നാല്‍ ആര്‍ക്കേലും ഉപദ്രവമുണ്ടാകും. ഒരു പ്രൊജക്റ്റ് വരുന്നേരം അതിലെന്താണ് നടപടി വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേരളം മാത്രമാണ് ഇങ്ങനെയുളളത്. മൂവായിരമോ നാലായിരമോ ജനങ്ങള്‍ക്കായിരിക്കും ഒരു വികസനം വരുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്.

മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇപ്പോഴും നമ്മുടെ ദേശീയപാത കിടക്കുന്നത് കണ്ടില്ലേ.വാഹനങ്ങളൊക്കെ പെരുകുകയാണ്. റോഡിന് വീതി കൂട്ടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഡി.ജി.പി. സെന്‍കുമാര്‍ എസ്.പിയെയും ഡി.സി.പിയെയും വിളിച്ചുവരുത്തിയത്.