വീട് കൊള്ളയടിച്ചും മതഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞും ബിജെപി നേതാവും സംഘവും; പ്രകോപനം ശ്മശാന ഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിനെ എതിര്‍ത്തതിന്

പ്രതാപ്ഗര്‍ഹ് ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള വീട് കൊള്ളയടിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞതിന് ബി.ജെ.പി. നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ്. ആനന്ദ് ഭൂഷണ്‍ സിങിനും കൂട്ടാളികള്‍ക്കുമെതിരെയാണ് കേസ്. പ്രദേശവാസിയായ സയ്യദ് അഹമ്മദ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പ്രതാപ്ഗര്‍ഹ് ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള ശ്മശാനഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിനെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമെന്ന് സയ്യദിന്റെ പരാതിയില്‍ പറയുന്നു. ഇതിനെ ചൊല്ലി സയ്യദും ആനന്ദ് ഭൂഷണ്‍ സിങും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗമാണ് ആനന്ദ് ഭൂഷണ്‍ സിങ്.

ജൂണ്‍ 21ന് സംഘം വീട് ആക്രമിച്ചെന്നാണ് സയ്യദിന്റെ പരാതി.തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം വീട് ആക്രമിക്കുകയായിരുന്നു. വീട് കൊള്ളയടിച്ചെന്നും മതഗ്രന്ഥങ്ങള്‍ കീറി എറിഞ്ഞെന്നും പരാതിയിലുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂഷണ്‍ സിങിനും 25 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി സ്ഥലം ഇന്‍സ്‌പെക്ടര്‍ സുരേഷ് ചന്ദ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.