ഇത്തവണയും ഉമ്മയോടൊപ്പം പെരുന്നാള്‍ കൂടാനായില്ല: അന്യ നാട്ടില്‍ കോടതിയുടെ കനിവും കാത്ത് ലത്തീഫ് തെച്ചി

റിയാദ്: മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ വ്രത വിശുദ്ധിയുടെ നിറവില്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുമ്പോള്‍, സ്വന്തം നാട് സ്വപ്‌നം കണ്ടു, സ്വന്തം ഉമ്മയുടെയും സ്വന്തക്കാരുടെയും, പ്രിയപ്പെട്ടവരുടെയും കൂടെ പെരുന്നാള്‍ ആഘോഷിക്കാനുള്ള ആഗ്രഹം ഇനിയും വിദൂരമാണ് സൗദിയിലെ ലത്തീഫ് തെച്ചിയ്ക്ക്.

28 വര്‍ഷത്തെ പ്രവാസ ജീവിതം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിക്ക് സമ്മാനിച്ചത് സമ്മിശ്ര വികാരമാണ്. താന്‍ കാരണം, അല്ലെങ്കില്‍ സൗദിയിലെ മലയാളികള്‍കളുടെ കരുണയുടെ ഫലമായി നാടണഞ്ഞ നിരവധി വ്യക്തികള്‍ അദ്ദേഹത്തിന് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ പിറന്ന നാട് കാണാന്‍ ഇനിയും സൗദി കോടതിയുടെ വിധി കാത്തിരിക്കുന്ന തെച്ചിയ്ക്ക് ദിവസങ്ങള്‍ കഴിയുംതോറും ആശങ്കകളും വര്‍ദ്ദിക്കുകയാണ്.

സൗദിയിലെ നിരപരാധികളായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വദേശി വക്കീലിന്റെ സഹായത്തോടെ പൊതുമാപ്പ് ദിനങ്ങളില്‍ ലത്തീഫ് തെച്ചി സ്വന്തം വീട് അഭയ കേന്ദ്രമാക്കി ഇന്ത്യക്കാര്‍ക്ക് വേണ്ടി അദാലത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതു പ്രവര്‍ത്തനത്തില്‍ മുഴുകി സ്വകാര്യ ദുഃഖങ്ങള്‍ മറക്കുമ്പോഴും, പ്രിയനാടും പ്രിയപ്പെട്ടവരെയും കാണാന്‍ കഴിയാത്ത അവസ്ഥ അദ്ദേഹത്തെ നിരാശനാക്കുകയാണ്.

ഇതിനിടയില്‍ ലത്തീഫിന് നീതി ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ജസ്റ്റിസ് ഫോര്‍ ലത്തീഫ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍, കോഴിക്കോട് കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പ്രവാസി സംഘടനകളും ലത്തീഫിന്റെ യാത്രാവിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് നിവേദനം നലകിയത്.

അകാരണമായി ജയിലില്‍ അകപ്പെട്ടു പോയ നാരായണന്‍ എന്ന വ്യക്തിയ്ക്ക് 22 വര്‍ഷത്തെ പ്രവാസവും, 5 വര്‍ഷത്തെ ജയില്‍വാസവും അവസാനിപ്പിച്ച് നാടണയാന്‍ ലത്തീഫ് തെച്ചി സ്വയം നാരായണന്റെ കേസ് ഏറ്റെടുത്തത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് സൗദിയിലെ നിയമ കുരുക്കില്‍ അകപ്പെട്ടു സ്വന്തം രാജ്യത്തോ മറ്റേതെങ്കിലും രാജ്യത്തോ പോകാന്‍ കഴിയാതെ അവസ്ഥയില്‍ അകപ്പെട്ടിരിക്കുകയാണ് ഇന്ന് അദ്ദേഹം.

വണ്ടി കഴുകുന്ന സ്ഥലത്ത് നിന്ന് ഒരു കാര്‍ കളവു പോയ കേസിന്, അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയും, 1,15,000 (ഒരു ലക്ഷത്തി പതിനയ്യായിരം റിയാല്‍) നാരായണനില്‍ നിന്നും നഷ്ടപ്പെട്ട കാറിന്റെ ഉടമ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കോടതിയിയില്‍ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ മധ്യസ്ഥം ഉന്നയിക്കുകയും കാറിന്റെ ഉടമ 60,000 റിയാലായി നഷ്ടപരിഹാരം നിജപ്പെടുത്തി. എന്നാല്‍ കേസിന്റെ നൂലാമാലകള്‍ കഴിയാതെ നാരായണന് നാട്ടില്‍ പോകാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രായവും അവശതയും, വൃദ്ധയായ അമ്മയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും കണക്കിലെടുത്ത് തെച്ചി കേസ് തന്റെ പേരിലേക്ക് മാറ്റി.

ഒടുവില്‍ തെച്ചിയുടെ സുഹൃത്തുക്കളും നല്ലവരായ ആളുകളും ചേര്‍ന്ന് ടിക്കറ്റ് നല്‍കി നാരായണേട്ടനെ നാട്ടില്‍ എത്തിച്ചു. ഉടമ ആവശ്യപ്പെട്ട പണം, സൗദി രാജാവിന്റെ പാവങ്ങള്‍ക്ക് വേണ്ടിയുള്ള സകാത്ത് ഫണ്ടില്‍ നിന്നും ലഭിച്ചാല്‍, കോടതിയില്‍ അടക്കാമെന്ന പ്രതീക്ഷയിലായിരുന്നു തെച്ചിയും സുഹൃത്തുക്കളും കാര്യങ്ങള്‍ നീക്കിയത്. അതിനുള്ള പേപ്പര്‍ വര്‍ക്കുകളും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ക്ക് കാലതാമസം വരികയും വിചാരണക്ക് നടുവില്‍ ജഡ്ജി മാറുകയും പുതിയ ജഡ്ജി നാരായണന്‍ തന്നെ ഹാജരാകണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു.

എല്ലാം ദൈവസന്നിധിയിൽ അർപ്പിച്ച് കുടുംബത്തോടൊപ്പം പരിശുദ്ധ മക്കയിൽ പുണ്യകർമ്മമായ ഉംറ നിർവഹിക്കാൻ ലത്തീഫും കുടുംബവും എത്തിയപ്പോൾ

നാരായണന്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യമായി സൗദിയില്‍ നിന്നും നാട്ടില്‍ പോയത്, തന്നെയുമല്ല തീരെ അവശനുമാണ്, ഇനിയിങ്ങോട്ടു വരാന്‍ കഴിയില്ല, തന്നെ വെച്ച് തന്നെ കേസ് വാദിക്കാന്‍ കനിവുണ്ടാകണം’, സുധീരമായ മറുപടി ആയിരുന്നു തെച്ചി കോടതിയോട് അറിയിച്ചത്. എന്നാല്‍ കോടതി തീരുമാനത്തില്‍ ഇളവ് വരുത്തിയില്ല. സ്വന്തം ഉമ്മയെ കാണാനുള്ള ആവശ്യത്തിനായി റീ എന്‍ട്രി അപേക്ഷിച്ച തെച്ചിയ്ക്ക് സൗദിക്കു പുറത്തു പോകാന്‍ കഴിയാത്ത വിധം രാജ്യത്തിന്റെ ബ്ലാക്ക് ലിസ്റ്റില്‍ അകപ്പെടുകയായിരുന്നു.

കാറിന്റെ ഉടമസ്ഥന്‍ ആവശ്യപ്പെട്ട അറുപതിനായിരം റിയാല്‍ കണ്ടെത്തല്‍ ലത്തീഫ് തെച്ചി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ തയ്യാറാണെങ്കിലും, കോടതിവിധിയിലൂടെ തനിക്ക് അനുകൂലമായ ഒരു വിധി കിട്ടുമെന്ന വിശ്വാസത്തില്‍ ദിവസങ്ങളും മാസങ്ങളും തള്ളി നീക്കുകയാണ് അദ്ദേഹം. അതേസമയം ഈ കേസില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ കാര്യമായി ഉണ്ടായിട്ടില്ല എന്നാണു ലഭിക്കുന്ന വിവരം. യഥാര്‍ത്ഥ രാജ്യസ്നേഹത്തിന്റെ പതാകയേന്തിയ ലത്തീഫ് തെച്ചിക്ക് ഉണ്ടായ അനുഭവം ഏവര്‍ക്കും പാഠമാകേണ്ടതാണ് ഒപ്പം അദ്ദേഹത്തെ സ്വതന്ത്രനാക്കാനുള്ള നീക്കവും കോടതി നടപടികളോടൊപ്പം അടിയന്തിരമായി നടക്കണം.