1962-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യ ; ചൈനയ്ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റലി

അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിന് ഇന്ത്യയുടെ തക്കതായ മറുപടി. കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലിയാണ് 1962-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യയെന്നു ചൈനീസ് സൈന്യത്തിന് മറുപടി നല്‍കിയത്. 1962-ലെ യുദ്ധത്തെക്കുറിച്ച് ഇന്ത്യ മറക്കരുതെന്ന ചൈനീസ് സൈന്യത്തിന്റെ മുന്നറിയിപ്പിനാണ് അരുണ്‍ ജെയ്റ്റലി ഇത്തരത്തില്‍ മറുപടി നല്‍കിയത്. 1962-ലെ സാഹചര്യത്തെക്കുറിച്ചാണ് അവര്‍ക്ക് നമ്മളോട് പറയാനുള്ളതെങ്കില്‍ അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന കാര്യം മാത്രമാണ് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്. സിക്കിമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം മുറുകുന്നതിനിടെയാണ് 1962-ലെ യുദ്ധത്തില്‍ നിന്ന് ഇന്ത്യ പഠിക്കണമെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വക്താവ് വു ഷിയാന്‍ പ്രസ്താവിച്ചത്. അതേസമയം ചൈന അതിക്രമിച്ചു കയറിയത് തങ്ങളുടെ ഭൂമിയിലാണെന്നും ഇത് തെറ്റായ നടപടിയാണെന്നും ഭൂട്ടന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.