നോട്ട് നിരോധന സമയത്ത് കേരളത്തില്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിച്ചു; കൊല്ലത്തെ ആറു ബാങ്കുകള്‍ക്കെതിരെ കേസ്‌

നോട്ട് നിരോധനത്തിന്റെ മറവില്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പു. സംഭവത്തില്‍ കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു. ആര്‍.ബി.ഐ. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിക്ഷേപം സ്വീകരിക്കുകയും ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാണ് കേസ്. ബാങ്കുകളുടെ ആറ് സെക്രട്ടറിമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കടയ്ക്കല്‍, പുതുകാവ്, മയ്യനാട്, പന്മനം, കുലശേഖരപുരം, ചാത്തന്നൂര്‍ എന്നി സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്.

സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരം നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനുശേഷം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ബാങ്കുകള്‍ കൂട്ടു നിന്നു എന്നാണ് പറയുന്നത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ആര്‍.ബി.ഐ. നിര്‍ദേശിച്ച പരിധി ലംഘിച്ച് കോടികള്‍ നിക്ഷേപമായി വാങ്ങിയെന്നും സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഉണ്ട്.

ബാങ്ക് സെക്രട്ടറിമാരുടെ അറിവോടെയും അക്കൗണ്ട് ഉടമ അറിയാതെയുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത്. പ്രതിപ്പട്ടികയിലുള്ള ആറ് ബാങ്കുകളും നോട്ട് നിരോധന കാലയളവില്‍ നടത്തിയ ഇടപാടുകള്‍ സംശയകരമാണെന്നും സി.ബി.ഐ. റിപ്പോര്‍ട്ടിലുണ്ട്. പന്മന ചാത്തന്നൂര്‍ സഹകരണ ബാങ്കുകളിലാണ് ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത്. വ്യാഴാഴ്ച്ച ആറ് ബാങ്കുകളിലും സി.ബി.ഐ. റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.