ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നതു നേരിടാന്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്നു സര്‍ക്കാരിനോട്  ഹൈക്കോടതി 

ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നതു നേരിടാന്‍ സര്‍ക്കാര്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്നു ഹൈക്കോടതി. മദ്യനയം മാറ്റിയതിനുള്ള സര്‍ക്കാരിന്റെ ന്യായീകരണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മദ്യനയത്തിനെതിരെ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ഹൈക്കോടതി സംശയം ഉന്നയിച്ചത്.

മദ്യനയത്തെക്കുറിച്ചു വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. വസ്തുതകള്‍ക്കു നിരക്കാത്ത കാരണങ്ങള്‍ ഉന്നയിച്ചാണു പുതിയ മദ്യനയം രൂപീകരിച്ചതെന്നാണു സുധീരന്റെ ആക്ഷേപം. വിശദമായ പഠനങ്ങളുടേയും ഉദയഭാനു, എം. രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണു പുതിയ നയം രൂപീകരിച്ചതെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു.