ജി എസ് ടി ; വിലമാറ്റം രേഖപ്പെടുത്താതിരുന്നാല്‍ തടവും ഒരു ലക്ഷം രൂപ പിഴയും ; കടുത്ത നടപടിയുമായി കേന്ദ്രം

ജി എസ് ടി നിലവില്‍ വന്നതിനുശേഷവും ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വിലമാറ്റം രേഖപ്പെടുത്താത്ത വ്യാപാരികള്‍ക്ക്മേല്‍ കടുത്ത നടപടികള്‍ എടുക്കാന്‍ കേന്ദ്രം. വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി റാം വിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ സംഭരിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിലമാറ്റം രേഖപ്പെടുത്തി സെപ്റ്റംബറിനകം വിറ്റഴിക്കണമെന്നും മന്ത്രി പറഞ്ഞു. കമ്പനികള്‍ വിലമാറ്റം രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ നേരിടേണ്ടിവരും.

നിര്‍ദ്ദേശം അവഗണിക്കുന്നവര്‍ക്ക് ആദ്യം 25000 രൂപയാവും പിഴ ചുമത്തുക. രണ്ടാംഘട്ടത്തില്‍ 50,000 രൂപ പിഴ ചുമത്തും. വീണ്ടും അവഗണിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപവരെ പിഴയോ ഒരുവര്‍ഷംവരെ തടവുശിക്ഷയോ ലഭിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജി.എസ്.ടി നിലവില്‍വന്നതോടെ ചില ഉല്‍പ്പന്നങ്ങളുടെ വില കൂടുകയും ചിലതിന്റേത് കുറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭരിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്കുമേല്‍ വിലമാറ്റം വ്യക്തമായി രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കൂടാതെ ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉപസമിതി രൂപവത്കരിച്ചുവെന്നും പാസ്വാന്‍ വ്യക്തമാക്കി.