പ്രവാസികളുടെ മൃതദേഹങ്ങളെ പോലും ചുവപ്പുനാടകളില്‍ കുരുക്കാനുള്ള ശ്രമം അപലപനീയം: നവയുഗം

ദമ്മാം: പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ എയര്‍ലൈന്‍സ് അധികാരികള്‍ക്ക് അയച്ച സര്‍ക്കുലര്‍ സൃഷ്ടിച്ച ആശങ്കകള്‍ പരിഹരിയ്ക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിയ്ക്കുന്നതിന് ഇപ്പോള്‍ത്തന്നെ ഒട്ടേറെ നിയമപരമായ കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതൊക്കെ പോരാഞ്ഞിട്ട്, 48 മണിക്കൂറിനു മുന്‍പ് മരണവുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം എയര്‍പോര്‍ട്ടില്‍ എത്തിച്ചു കൊടുക്കാന്‍ ഉത്തരവിടുന്നതിലൂടെ, കൂടുതല്‍ ചുവപ്പുനാടകള്‍ സൃഷ്ടിയ്ക്കാനാണ് എയര്‍പ്പോര്‍ട്ട് അധികൃതര്‍ ശ്രമിയ്ക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.

പ്രവാസികളുടെ മൃതദേഹങ്ങള്‍ കാലതാമസം കൂടാതെ നാട്ടില്‍ എത്തിയ്ക്കാനായി, നിയമകുരുക്കുകള്‍ ലഘുവാക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.