യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ അവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി നഴ്‌സിംഗ് സമൂഹം

സൂറിച്ച്: കേരളത്തില്‍ നേഴ്‌സുമാര്‍ തുടരുന്ന അവകാശസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി നഴ്‌സിംഗ് സമൂഹവും രംഗത്ത്. നാട്ടിലുള്ള നേഴ്സുമാര്‍ അവരുടെ അതിജീവനത്തിനായി നടത്തുന്ന സമരം തങ്ങളുടെ കൂടെ പോരാട്ടമാണെന്നും, യുണൈറ്റഡ് നേഴ്സസ് അസോസിയേഷനുമായി ചേര്‍ന്ന് സമര വിജയത്തിനായി സാധിക്കുന്ന എല്ലാ രീതിയിലും പ്രവര്‍ത്തിക്കുമെന്ന് സ്വിസ് നഴ്‌സസ് അറിയിച്ചു.

സൂറിച്ചില്‍ സംഘടിപ്പിച്ച അടിയന്തിര യോഗത്തില്‍ യു.എന്‍.എ നേതൃത്വത്ത സ്ഥാനത്തുള്ള ജാസ്മിന്‍ ഷായെ സ്വിസ് നഴ്‌സിംഗ് പ്രതിനിധികള്‍ നേരിട്ട് വിളിക്കുകയും, സമര വിജയത്തിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. അതോടൊപ്പം ജൂലൈ 20ന് യു.എന്‍.എ സര്‍ക്കാരുമായി നടത്തുന്ന അനുരഞ്ജന ചര്‍ച്ചയില്‍ എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും, ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീക സഹായം യു.എന്‍.എയ്ക്ക് ആവശ്യമെങ്കില്‍ ചെയ്തുകൊടുക്കാനും സ്വിസ് നേഴ്സിങ് സമൂഹം മുന്‍കൈയെടുക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു.

ക്രൈസ്തവ സഭ നേതൃത്വം നല്‍കുന്ന നിരവധി ആശുപത്രികള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ സഭയ്ക്ക് നേഴ്സുമാരുടെ സമരം കണ്ടില്ലെന്നു നടിക്കാനാവില്ല. സഭ ശ്കതമായ ഇടപെടലുകള്‍ നടത്തി നേഴ്സുമാര്‍ക്ക് നീതി നടപ്പിലാക്കാന്‍ മുന്നിട്ടറങ്ങണമെന്നും സ്വിസ്സിലെ നേഴ്സുമാര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ സമൂഹത്തിന്റെ തന്നെ ഭാഗമായ നേഴ്സുമാരെ അവഗണിക്കുന്ന സഭാനേതൃത്വം വിവിധ ആവശ്യങ്ങള്‍ക്ക് യൂറോപ്പില്‍ എത്തുമ്പോള്‍ അവരെ എങ്ങനെ സ്വീകരിക്കണമെന്നുകൂടി യൂറോപ്പില്‍ ജീവിക്കുന്ന മലയാളികള്‍ ഈ അവസരത്തില്‍ ഓര്‍ക്കണെമന്നുകൂടി സ്വിസ് നേഴ്സിങ് സമൂഹം ഓര്‍മ്മപ്പെടുത്തി.