കൊതിയുണ്ട് ഉറ്റവരെ ഒരു നോക്ക് കാണാന്‍ ; മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ട് ആഭയാര്‍ഥി വിസയില്‍ ഒരു പ്രവാസി

ഭാര്യയേയും, മകനേയും, ഉമ്മയേയും ഒരു നോക്ക് കാണാന്‍ കൊതിച്ച് ഒരു മലയാളി ഗള്‍ഫില്‍ അഭയാര്‍ഥി വിസയില്‍ കഴിയുന്നുണ്ട്. കുടുംബത്തിലുള്ളവരാല്‍ തന്നെ ചതിക്കപ്പെട്ട ഷാഹിദ് .അകന്നു പോയ ഉറ്റവരെ ഒരു നോക്കു കാണാന്‍ കൊതിക്കുമ്പോഴും  എല്ലാ മനുഷ്യാവകാശങ്ങളും കാറ്റില്‍ പറക്കുകയാണ് അയാള്‍ക്കു മുന്നില്‍.

കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശിയാണ് ഷാഹിദ്. ഒന്നു ഫോണ്‍ വിളിക്കാന്‍ പോലും വിലക്കുള്ള ഇയാള്‍ യു.കെയില്‍ ഭാര്യക്കും മകനുമയുള്ള കാത്തിരിപ്പിലാണ്. നാട്ടില്‍ വരുന്നതിനും ഭാര്യയേ കാണുന്നതിനും വിലക്കുള്ള പ്രവാസി യുവാവ് ഇപ്പോള്‍ യുകെയില്‍ കഴിയുന്നതാകട്ടെ അഭയാര്‍ഥി വിസയിലും.

ഷാഹിദിന്റെ പതനം കാണാന്‍ കൊതിച്ചവരെല്ലാം ഒരുമിച്ചപ്പോള്‍ അടിപതറിയെങ്കിലും അവസാന ശ്രമമെന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് യു.കെയില്‍ പോയി മനുഷ്യാവകാശ സംരക്ഷണം നേടിയിരിക്കുകയാണ് ഷാഹിദ്

ആ കഥയിങ്ങനെ…..
ഭാര്യാ സഹോദരനും കുടുംബത്തിലെ മറ്റു ചിലരുമാണ് ഷാഹിദിന്റെ ജീവിതം ഇത്രമേല്‍ വേദന നിറഞ്ഞതാക്കിയതില്‍ പ്രധാന പ്രതികള്‍. സഹോദരന്റെ വാക്കുകള്‍കേട്ട് ഭര്‍ത്താവിനെ വിട്ട് മകനുമായി ഭാര്യ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഷാഹിദും കുടുംബവും ബ്രൂണയില്‍ താമസിച്ചു വരുന്ന സമയത്ത് ഭാര്യാ സഹോദരന്‍ ഫിന്‍സര്‍ മുഹമ്മദിന്റെയും മറ്റു ചിലരുടെയും വാക്കുകള്‍ കേട്ട് മനംമാറ്റം ഉണ്ടായ ഭാര്യ ഷാഹിദില്‍ നിന്നും അകലുകയായിരുന്നു.

ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു പോയ ഭാര്യയും മകനും പിന്നീട് തിരിച്ചു വന്നില്ല.ഭാര്യാ സഹോദരന്റെ പ്രേരണയാണ് ഇതിനു കാരണമെന്ന് ഷാഹിദ് വനിതാ കമ്മീഷനിലും പള്ളി കമ്മിറ്റിയിലും ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്കു മുന്നിലുമെല്ലാം ആണയിട്ടു പറഞ്ഞു.

2014 മുതല്‍ കൃത്യമായ ഇടവേളകളില്‍ പലയിടങ്ങളിലും പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഫിന്‍സര്‍ വിലക്കിയതിനാല്‍ നാട്ടിലുള്ള ഭാര്യയുമായി മൂന്ന് വര്‍ഷത്തോളമായി യാതൊരു ആശയവിനിമയവും ഷാഹിദിന് സാധ്യമാകുന്നുമില്ല. കുഞ്ഞിന് ഷാഹിദ് വാങ്ങി അയച്ചുകൊടുത്ത സമ്മാനങ്ങള്‍ പോലും അവര്‍ സ്വീകരിക്കുന്നുമില്ല.

കേരള സര്‍ക്കാരിന്റെ കളമശേരിയില്‍ ഉള്ള കിന്‍ഫ്ര സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഷാഹിദ് സ്വന്തമായി തുടങ്ങിയ സൈബര്‍ വില്ലേജ് ടൂറിസം ഐ.ടി. സ്റ്റാര്‍ട്ടപ്പ് കമ്പനിയും മികച്ച വിജയം കൊയ്തപ്പോള്‍ വാങ്ങിയ വീടിന്റെ പണം അപഹരിക്കാന്‍ കുടുംബത്തിലുള്ളവര്‍ തന്നെ വഴി മരുന്നിടുമെന്നു ഷാഹിദ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല.

ഷാഹിദ് തന്റെ പതിനെട്ട് മാസം പ്രായമായ മകനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഫിന്‍സര്‍ ഒരു വ്യാജ പരാതി കൊടുക്കുകയും, പോലീസുമായെല്ലാം അവിഹിത ബന്ധം പുലര്‍ത്തുന്ന ഭാര്യാ സഹോദരന് ഒരു തെറ്റും ചെയ്യാത്ത ഷാഹിദിനെ ക്രിമിനല്‍ കേസില്‍ പെടുത്താനും കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്നും അറസ്‌റ് വാറന്റ് സംഘടിപ്പിക്കാനുമൊന്നും തെല്ലും പ്രയാസമുണ്ടായിരുന്നില്ല.

വൃദ്ധയായ ഉമ്മയോടൊപ്പം ഹജ്ജിനു പോകാന്‍ അഞ്ച് വര്‍ഷമായി കേരള ഹജ് കമ്മിറ്റി വഴി അപേക്ഷ നല്‍കി ഈ വര്‍ഷം അവസരം കിട്ടിയെങ്കിലും നാട്ടില്‍ വന്നാല്‍ ഗുണ്ടകളുടെ ആക്രമണം ഇനിയുമുണ്ടാകുമെന്ന ഉറപ്പുള്ളതിനാല്‍ പരിശുദ്ധ ഹജ്ജില്‍ നിന്നും പിന്മാറേണ്ടി വന്നു ഷാഹിദിന്.

ഷാഹിദ് നാട്ടില്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ വീടും സ്വത്തുമെല്ലാം 2013 മുതല്‍ ഭാര്യാ സഹോദരനാണ് കൈകാര്യം ചെയ്യുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷനിലടക്കം നിരവധി സ്ഥലത്ത് ഷാഹിദ് പരാതി നല്‍കി. ജനസമ്പര്‍ക്ക പരിപാടിയില്‍ കൊടുത്ത പരാതിയിന്‍ മേല്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന്റെ കാര്യത്തില്‍ ഏഴര ലക്ഷം രൂപ തിരിച്ചു തരാം എന്ന് ഭാര്യാ സഹോദരന്‍ അറിയിച്ചു. പണം നാട്ടില്‍ വന്നാല്‍ തരാമെന്നുള്ള ധാരണയില്‍ ഭാര്യുമായുള്ള ബന്ധം വേര്‍പ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

എന്നാല്‍ ഭാര്യയേയും മകനേയും അകമഴിഞ്ഞു സ്‌നേഹിക്കുന്ന ഷാഹിദിന് ബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയും. താനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, ഇപ്പോള്‍ ഫിന്‍സര്‍ മുഹമ്മദ് തന്റെ ഭാര്യയെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഷാഹിദ് പറയുന്നു.

ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്റെ പ്രത്യേക വിസയില്‍ യു.കെയില്‍ താമസിക്കുന്ന ഷാഹിദ് കടുത്ത മാനസികമായ് തളര്‍ന്ന അവസ്ഥയിലാണ്. മകനെ പിരിയേണ്ടി വന്നതില്‍ താന്‍ അതീവ ദുഃഖിതനാണെന്നും മാനസികമായി തകര്‍ന്ന അവസ്ഥയിലാണുള്ളതെന്നും ഷാഹിദ് തന്നെ പറയുന്നു. അഭിമാനക്ഷതവും തന്നെ കൊല്ലുമെന്ന ഭീഷണിയും കാരണം നാട്ടില്‍ വരാന്‍ പോലും ഷാഹിദിന് ഭയമാണ്. ‘നാട്ടിലുള്ള ഭാര്യയോടും മകനോടും സംസാരിക്കണം, അവരെ കൂടെ കൂട്ടണം, അപസ്മാര രോഗമുള്ള മകന് കൂടുതല്‍ മികച്ച ചികിത്സയും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ലഭ്യമാക്കാന്‍ ലണ്ടനില്‍ കൊണ്ടുവരണം’ ഷാഹിദ് തന്റെ ആഗ്രഹങ്ങള്‍ മറച്ചു വെയ്ക്കുന്നില്ല.

നോര്‍ക്കയില്‍, പള്ളികമിറ്റിയില്‍, പോലീസില്‍, സര്‍ക്കാരില്‍, മനുഷ്യാവകാശ കമ്മീഷനില്‍, കോടതിയില്‍ എല്ലാം പരാതികള്‍ നല്കി. എന്നിട്ടും ഷാഹിദിന് ഭാര്യയെയും മകനേയും കിട്ടുന്നില്ല. എല്ലാ പ്രതിസന്ധികളും സഹിച്ച് ഷാഹിദ് കാത്തിരിക്കുന്നുണ്ട് ഇന്നും.

എല്ലാവരാലും തളര്‍ത്താന്‍ ശ്രമിച്ചിട്ടും കുടുംബ ബന്ധം നിലനിര്‍ത്താന്‍ സത്യം ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെ ഭാര്യയ്ക്കും മകനും വേണ്ടി നാലു വര്‍ഷം നീണ്ട കാത്തിരിപ്പ് ഇന്നും തുടരുകയാണ് ഈ പ്രവാസി യുവാവ് .

എഞ്ചിനീയറിംഗ് വിദ്യാഭ്യാസാനന്തരം ജോലിയുടെ ഭാഗമായി ദുബായിലും സിംഗപ്പൂരിലും മലേഷ്യയിലും തായ്‌ലണ്ടിലും ഇന്തോനേഷ്യയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഭാര്യയോടൊപ്പം തന്നെ താമസിച്ച ഷാഹിദിനെ ഒറ്റപ്പെടുത്താനും മാനസികമായി തകര്‍ക്കാനും കിട്ടിയ അവസരം എല്ലാരും കൂടി ആഘോഷിക്കുകയായിരുന്നു എന്നതാണ് സത്യം.

ഇപ്പോഴും ശുഭ പ്രതീക്ഷയിലാണ് ഈ യുവാവ്. എന്നാല്‍ ഏതൊരു മനുഷ്യനും കിട്ടേണ്ട മനുഷ്യാവകാശത്തിന്റെ അംശങ്ങള്‍ ഈ യുവാവില്‍ പൂര്‍ണ്ണതോതില്‍ ലംഘിക്കപ്പെടുന്നു. ഒരു അധികാരികളുും ഇക്കാര്യത്തില്‍ ഷാഹിദിനെ സഹായിക്കാന്‍ ഇതുവരെ എത്തിയിട്ടുമില്ല.