ശബരിമല വിമാനത്താവളം: ദേവസ്വം ഭൂമി സര്‍ക്കാര്‍ തിരിച്ചു നല്‍കണം, ചെറുവള്ളി എസ്റ്റേറ്റിലെ നൂറ് ഏക്കര്‍ ദേവസ്വത്തിന്റേത് പ്രയാര്‍ ഗോപാല കൃഷ്ണന്‍

ശബരിമല വിമാനത്താവളം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

രാജമാണിക്യം കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ദേവസ്വത്തിന്റെ നൂറേക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്‌റ്റേറ്റിലുള്ളത്. ദേവസ്വത്തിന്റെ ഭൂമി ദേവസ്വത്തിന് തിരിച്ചു തരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും ഉടലെടുത്തുകഴിഞ്ഞു.  ഹാരിസണ്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമി കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച വാങ്ങിയിരുന്നു. ഇപ്പോള്‍ ഇവരുടെ കൈവശമാണ് ഈ സ്ഥലമുള്ളത്. എന്നാല്‍ വിമാനത്താവള നിര്‍മ്മാണത്തിന് ഭുമി വിട്ടു നല്‍കാന്‍ ,സന്നദ്ധമാണെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് അറിയിച്ചതായാണ് വിവരം. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച എംജി രാജമാണിക്യത്തിന്റെ കണ്ടെത്തല്‍.