റേഷന്‍ വ്യവസ്ഥയില്‍ വെള്ളം ; റോമില്‍ പുതിയ സമ്പ്രദായം നിലവില്‍ വന്നു

മഴചതിച്ചതോടെ നീര്‍ച്ചാലുകളിലും തടാകങ്ങളിലും ആവശ്യത്തിന് വെള്ളമില്ലാതായതോടെ കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തി റോം. തടാകങ്ങളില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ വെള്ളമെടുക്കരുതെന്ന് ജലവിതരണക്കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കുടിവെള്ള ലഭ്യത ജൂലൈ അവസാനം വരെ എട്ട് മണിക്കൂറായി ചുരുക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ റോമിലെ പ്രസിദ്ധമായ വാട്ടര്‍ ഫൗണ്ടനുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ജലക്ഷാമമാണ് റോമില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഈ വര്‍ഷത്തെ മഴ ലഭ്യതയില്‍ 80 ശതമാനം കുറവാണുണ്ടായിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വളിപ്പെടുത്തുന്നു.

റോമിലെ സര്‍ദീനിയ വരള്‍ച്ചയുടെ വക്കിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.