ജനനേന്ദ്രിയം മുറിച്ച സംഭവം ; സ്വാമിയെ അനുകൂലിച്ച് ഇരയായ പെണ്‍കുട്ടി

തിരുവനന്തപുരം : ഏറെ വിവാദങ്ങള്‍ക്ക് ഇടയായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മറുകണ്ടം ചാടി ഇരയായ പെണ്‍കുട്ടി. കേസില്‍ ജാമ്യം തേടി സ്വാമി ഗംഗേശാനന്ദ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണം എന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി അപേക്ഷ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. കേസില്‍ ഗംഗേശാനന്ദയെ അനുകൂലിച്ചാണ് പെണ്‍കുട്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതോടെ പ്രതിക്കൂട്ടിലായിരിക്കുന്നത് പോലീസാണ്. എഫ്ഐആറില്‍ നിരവധി തവണ തിരുത്തലുകള്‍ ഉണ്ടായെന്നും പൊലീസ് ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി എടുത്തതെന്നും പെണ്‍കുട്ടി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയ് 19നാണു കേസിനാസ്പദമായ സംഭവം. പീഡനം തടയാന്‍ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ കേസില്‍ പെണ്‍കുട്ടിക്ക് പോക്സോ കോടതിയുടെ വിമര്‍ശനം ഏറ്റുവങ്ങേണ്ടി വന്നിരുന്നു. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കാന്‍ രണ്ട് പ്രാവശ്യം കോടതി പെണ്‍കുട്ടിക്ക് അവസരം നല്‍കിയിട്ടും പെണ്‍കുട്ടി ഹാജരായിരുന്നില്ല. അതേസമയം സംഘപരിവാര്‍ ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്ന് പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് നേരത്തെ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകും മുമ്പെ സ്വാമി പീഡിപ്പിച്ചിട്ടുണ്ട്. പീഡനശ്രമം തടയാന്‍ പെണ്‍കുട്ടി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും അയ്യപ്പദാസ് പറയുന്നു.