കരുത്ത് കാട്ടി നിതീഷ്‌കുമാര്‍; എന്‍ഡിഎ-ആര്‍ജെഡി സഖ്യം നിയമസഭയില്‍ വിശ്വാസം നേടി

നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. ജെ.ഡി.യു-എന്‍.ഡി.എ. സഖ്യത്തെ 131 എം.എല്‍.എമാര്‍ പിന്തുണച്ചു. 108 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു 122 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

ആര്‍.ജെ.ഡിക്ക് 80, കോണ്‍ഗ്രസിന് 27 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ഇതുകൂടാതെ സി.പി.ഐ.(എംഎല്‍)3, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണു ബാക്കിയുള്ളത്.അതേസമയം, രാവിലെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതു മുതല്‍ നിയമസഭയില്‍ ബഹളത്തില്‍ മുങ്ങിയിരുന്നു. രഹസ്യവോട്ടെടുപ്പ് വേണമെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ആവശ്യപ്പെട്ടു. ബി.ജെ.പിക്കൊപ്പം നില്‍ക്കാനുള്ള നിതീഷിന്റെ തീരുമാനത്തില്‍ ജെ.ഡി.യുവിനുള്ളില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.

നിതീഷിന്റെ ചേരിമാറ്റത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് യാദവിനു എതിര്‍പ്പുണ്ട്. നിതീഷിന്റെ നീക്കത്തില്‍ പരസ്യമായി എതിര്‍പ്പ് അറിയിച്ച് എം.പിമാരായ അലി അന്‍വര്‍, എം.പി. വീരേന്ദ്ര കുമാര്‍ എന്നിവര്‍ രംഗത്തെത്തി.