ടെക്സസ് കമ്യൂണിറ്റി കോളജുകളില്‍ തോക്കുമായി വരുന്നതിന് അനുമതി

പി. പി. ചെറിയാന്‍

ടെക്സസ്: ടെക്സസിലെ ജൂനിയര്‍, കമ്യൂണിറ്റി കോളജ് ക്യാമ്പസുകളിലേക്ക് വിദ്യാര്‍ഥികള്‍ തോക്കുമായി വരുന്നതിന് ഓഗസ്റ്റ് ഒന്ന് മുതല്‍ അനുമതി നല്‍കുന്ന നിയമം നിലവില്‍ വന്നു. ലൈസെന്‍സുള്ള വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് അംഗങ്ങള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കാണ് കണ്‍സീല്‍ഡ് ഗണ്ണുമായി വരുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

2013 ജൂണ്‍ 14 ന് ടെക്സസ് ഗവര്‍ണര്‍ റിക് പെറിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലൈസെന്‍സുള്ള കണ്‍സീല്‍ ഗണ്‍ കൊണ്ടുവരുന്നതിന് അംഗീകാരം നല്‍കുന്ന ടആ1907 നിയമത്തില്‍ ഒപ്പു വെച്ചത്. ഈ നിയമം ടെക്സസിലെ നാലുവര്‍ഷം ഡിഗ്രി കോഴ്സുകള്‍ നടത്തുന്ന കോളജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ 2016 ഓഗസ്റ്റ് 1 മുതല്‍ നിലവില്‍ വന്നിരുന്നുവെങ്കിലും ജൂനിയര്‍, കമ്യൂണിറ്റി കോളജുകള്‍ എന്നിവയില്‍ ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ നടപ്പാക്കുന്നതിനാണ് നിയമം അനുശാസിച്ചിരുന്നത്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗണ്‍ കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കണം. എന്നാല്‍ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഗണ്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള അധികാരം അതാതു കോളജ് അധികൃതര്‍ക്കുണ്ട്. നാലു വര്‍ഷ കോളേജുകളില്‍ നിയമം നടപ്പാക്കി ഒരു വര്‍ഷം പിന്നിട്ടിട്ടും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്നാണ് വലിയൊരു വിഭാഗം വാദിക്കുന്നത്.