ശശി തരൂരിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന അര്‍ണബ് ഗോസാമിയോട് ദല്‍ഹി ഹൈക്കോടതി

ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കാതിരിക്കാനുള്ള കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന അര്‍ണബ് ഗോസാമിയോട് ദല്‍ഹി ഹൈക്കോടതി. തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന ശശി തരൂരിന്റെ പരാതിയിലാണ് കോടതി റിപ്പബ്ലിക് ടിവിയ്ക്ക് നോട്ടീസ് അയച്ചത്.

‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിനുവേണ്ടി ഹാജരായത്. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ ‘സുനന്ദയുടെ കൊലപാതകം’ എന്ന പരാമര്‍ശം ഉപയോഗിക്കുന്നതില്‍ നിന്നും ചാനലിനെ വിലക്കണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനായ സന്ദീപ് സേത്തിയാണ് ഗോസ്വാമിക്കും ചാനലിനും വേണ്ടി ഹാജരായത്.

യഥാര്‍ത്ഥ തെളിവുകളും പോലീസ് റിപ്പോര്‍ട്ടുമാണ് വാര്‍ത്തയില്‍ നല്‍കിയതെന്നാണ് ചാനലിന്റെ വാദം. തരൂരിനെ കൊലയാളിയെന്നു പരാമര്‍ശിച്ചിട്ടില്ലെന്നും സേതി വാദിച്ചു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി ചാനലിന് വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കേസില്‍ ആഗസ്റ്റ് 16ന് വാദം തുടരും.