ഇന്ത്യന്‍ അമേരിക്കന്‍ മങ്ക ഡിം ഗ്രിക്ക് സെനറ്റ് പ്രൈമറിയില്‍ വന്‍ വിജയം

പി. പി. ചെറിയാന്‍

വാഷിങ്ടന്‍: ഓഗസ്റ്റ് ഒന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥിയും സീനിയര്‍ ഡെപ്യൂട്ടി കിങ്ങ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിം ഗ്രിക്ക് അട്ടിമറി വിജയം. ആകെ പോള്‍ ചെയ്ത 23,600 വോട്ടുകളില്‍ 50.5 ശതമാനം (11,928) വോട്ടുകള്‍ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മങ്ക എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ജിന്‍ യംഗ് ലിയെ പരാജയപ്പെടുത്തിയത്. നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇവര്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും അക്രമം തടയുന്നതിനും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും മങ്ക നടത്തിയ ശ്രമങ്ങള്‍ പ്രത്യേകം പ്രശംസ നേടിയിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഹൂമണ്‍ സര്‍വീസസ്, വാഷിങ്ടന്‍ അസോസിയേഷന്‍ ഓഫ് പ്രോസിക്യൂട്ടിങ്ങ് അറ്റോര്‍ണീസ് തുടങ്ങിയ തസ്തികകളില്‍ മങ്ക പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡിനൊ റോസിയുടെ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് മങ്കയും, ജിന്‍ യംഗും ഏറ്റുമുട്ടുന്നത്. വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റ് സീറ്റ് നിലനിര്‍ത്തുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എല്ലാ അടവുകളും പയറ്റുമെന്നതിനാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മങ്കയുടെ അവസാന റൗണ്ട് വിജയം പ്രവചനാതീതമാണ്.