ബ്ളൂ വെയില്‍ ഗെയിമിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബ്ളൂവെയില്‍ പോലെ അപകടകാരികളായ ഗെയിമുകള്‍ക്ക് കുട്ടികളും കൗമാരപ്രായക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് ഹൈടെക് സെല്‍ മുന്നറിയിപ്പ് നല്‍കി. കൗമാരക്കാരേയും കുട്ടികളേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടര്‍ ഗെയിമുകള്‍.

ഏറ്റവും ഒടുവില്‍ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ അടിമപ്പെട്ടിരിക്കുന്ന ബ്ളൂ വെയില്‍ വളരെ അപകടകാരിയായ ഗെയിമാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്ളൂ വെയില്‍. അമ്പത് ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാരന്‍ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും.

ഗെയിം അഡ്മിനിസ്ട്രേറ്റര്‍ ഓരോ ഘട്ടത്തിലും നല്‍കുന്ന നിര്‍ദ്ദേശപ്രകാരം കളിക്കാരന്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. പുലര്‍ച്ചെ ഉണരുക, ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുക, ക്രയിനിന്‍ കയറുക, കൈകളില്‍ മുറിവുണ്ടാക്കുക, കാലില്‍ സൂചി കുത്തിക്കയറ്റുക, എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ബ്ളൂ വെയില്‍ ഗെയിമിന്റെ പ്രേരണയാല്‍ ആത്മഹത്യ ചെയ്തതായി കണക്കാക്കപ്പെടുന്നത്. 14 നും 18 നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. സാങ്കേതിക വിദ്യ ഏറെ വളര്‍ന്നിട്ടും ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് അപകടകരമാണ്.

ചില മാധ്യമങ്ങളില്‍ വന്ന വിവരപ്രകാരം നിരവധി ആളുകള്‍ ഇന്ത്യയില്‍ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയില്‍ ഇത്തരം ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യുകയും വേണം. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്.

ബ്ലൂവെയിന്‍ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ കൗണ്‍സിലിങ് ലഭ്യമാക്കാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.