വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ്; പുതിയ അഭിഭാഷകന്‍ വഴി നാളെ അപേക്ഷ സമര്‍പ്പിക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ശ്രമിക്കുന്നത്.

നേരത്തെ അഭിഭാഷകനായ രാംകുമാര്‍ വഴി ദിലീപ് മജിസ്‌ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും ജാമ്യത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ ഇരുകോടതികളും ജാമ്യം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അഭിഭാഷകന്‍ വഴി വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ മുദ്രവെച്ച കവറില്‍ കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു നേരത്തെ പോലീസ് ദിലീപിന്റെ ജാമ്യത്തെ എതിര്‍ത്തത്. കൂടാതെ ദിലീപിന്റെ മാനേജര്‍ ഒളിവിലാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു അന്വേഷണ സംഘം ജാമ്യം അനുവദിക്കുന്നതിനെതിരെ കോടതിയെ അറിയിച്ചത്.

മാനേജര്‍ അപ്പുണ്ണി കഴിഞ്ഞയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. കൂടാതെ അറസ്റ്റിലായ അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചുളള മറുപടിയും കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അഭിഭാഷകന്‍ വഴിയുളള ജാ്യാപേക്ഷയുമായി ദിലീപ് നീങ്ങുന്നത്.