ഇത് പ്രധാനമന്ത്രിയുടെ താക്കീത്; നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും

താക്കീതുമായി പ്രധാമനമന്ത്രി. പാര്‍ലമെന്റില്‍ പതിവായി ഹാജരാകാതിരിക്കുന്ന ബി.ജെ.പി. എംപിമാര്‍ക്കെതിരെയാണ് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം എം.പിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോദി മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.

‘നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും. പിന്നീട് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല’ അടുത്തിടെ നടന്ന ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു.

അടുത്ത തവണ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് എം.പിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്നാണ് മോദിയുടെ മുന്നറിയിപ്പ് നല്‍കിയത്.

ലോക്‌സഭയില്‍ ബി.ജെ.പി. എം.പിമാര്‍ കൃത്യമായി ഹാജരാകാത്തത് അടുത്തിടെ ബി.ജെ.പിയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെയാണ് രാജ്യസഭയില്‍ ബി.ജെ.പി. എം.പിമാര്‍ കൂട്ടത്തോടെ മുങ്ങിയത്.

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഇതില്‍ തനിക്കുള്ള അതൃപ്തി അന്നുതന്നെ പ്രധാനമന്ത്രി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ ഭേദഗതികളോടെ ബില്‍ പാസായത് സര്‍ക്കാരിന് ക്ഷീണമായി.