മൂന്നു ദിവസം പ്ലാസ്റ്റിക് ബാഗില്‍ കഴിഞ്ഞ കുഞ്ഞ് സുഖം പ്രാപിക്കുന്നു; മാതാവ് അറസ്റ്റില്‍

പി.പി. ചെറിയാന്‍

പെന്‍സില്‍വാനിയ: മൂന്ന് ദിവസം പ്ലാസ്റ്റിക്ക് ബാഗില്‍ കഴിയേണ്ടിവന്ന 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് സുഖം പ്രാപിക്കുന്നു. ന്യുയോര്‍ക്ക് സ്റ്റേറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞ് അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് 5 നായിരുന്നു സംഭവം. ഗാര്‍ബേജ് ബാഗില്‍ എന്തോ അനങ്ങുന്നതായും ശബ്ദം പുറത്തു വരുന്നതായും ശ്രദ്ധയില്‍പെട്ട കെയ്ല സീല്‍ എന്ന യുവതിയാണ് ബാഗില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തത്. ശ്വാസോച്ഛാസം നിലച്ചു തുടങ്ങുകയും കണ്ണുകള്‍ അടഞ്ഞു പോകുകയും ചെയ്ത കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ട കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എല്‍മിറ പൊലീസ് സെര്‍ജന്റ് ബില്‍ സ്‌കോട്ട് മാധ്യമങ്ങളെ അറിയിച്ചതാണിത്.

പതിനേഴ് വയസ്സുള്ള കുഞ്ഞിന്റെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ചെമംഗ് കൗണ്ടി ജെയിലില്‍ അടച്ച യുവതിക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14ന് ഇവരെ കോടതിയില്‍ ഹാജരാക്കും. കുറ്റം തെളിയുകയാണെങ്കില്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കും. ഈ സംഭവത്തെക്കുറിച്ചു അറിവുള്ളവര്‍ എല്‍മിറ പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 607 737 5626 നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.