മരണത്തിലും വേര്‍പിരിയാതെ കൈകള്‍ കോര്‍ത്ത് പിടിച്ച് ഒരേ കാസ്‌കറ്റില്‍ അന്ത്യ വിശ്രമം

പി.പി. ചെറിയാന്‍

മൊണ്ടാന: എഴുപത്തി ഏഴ് വര്‍ഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം മരണത്തിന് കീഴടങ്ങിയ ദമ്പതികളെ പരസ്പരം കൈകള്‍ കോര്‍ത്തിണക്കി ഒരേ കാസ്‌കറ്റില്‍ അന്ത്യവിശ്രമത്തിനായി സജ്ജമാക്കിയ സംഭവം മൊണ്ടാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

തൊണ്ണൂറ്റി ഏഴു വയസ്സുള്ള റെയ്മണ്ട് ആഗസ്റ്റ് നാലിനായിരുന്നു നഴ്സിങ്ങ് ഹോമില്‍ നിര്യാതനായത്. 30 മണിക്കൂറുകള്‍ക്കുശേഷം റെയ്മണ്ടിന്റെ സന്തത സഹചാരിയും മരണത്തിന് കീഴടങ്ങി.
ഇരുവരും നഴ്സിങ്ങ്ഹോമില്‍ കഴിയുമ്പോള്‍ പരിചരിച്ചിരുന്ന നഴ്സിനോട് തമാശയായിട്ടാണെങ്കിലും പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

‘ഞാന്‍ മരിച്ചാല്‍ അധികം താമസിയാതെ ഭാര്യയും മരിക്കുകയാണെങ്കില്‍ ഞങ്ങളെ ഒരുമിച്ചു ഒരേ കാസ്‌കറ്റില്‍ അടക്കം ചെയ്യണം.’ റെയ്മണ്ടിന്റെ ആഗ്രഹം പോലെ ഇരുവരും 30 മണിക്കൂറിന്റെ വ്യത്യാസത്തില്‍ മരിച്ചപ്പോള്‍ പിതാവിന്റെ ആഗ്രഹം സഫലീകരിച്ചതായി മകന്‍ ബോബി പറഞ്ഞു.

ആഗസ്റ്റ് 11 വെള്ളിയാഴ്ച ഇരുവരേയും ഒരുമിച്ചു കിടത്തിയിരുന്ന കാസ്‌കറ്റ് ഇവരുടെ മാതാപിതാക്കളെ അടക്കം ചെയ്തിരുന്ന ഓക്ക് ഗ്രോവ് സെമിത്തേരിയില്‍ അന്ത്യവിശ്രമത്തിനായി അടക്കം ചെയ്തു.

വിവാഹത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞിരിക്കുന്നത് ഭര്‍ത്താവിന്റെ മരണശേഷമുള്ള 30 മണിക്കൂര്‍ മാത്രമായിരുന്നുവെന്നാണഅ മകന്‍ സാക്ഷ്യപ്പെടുത്തിയത്. വിവാഹ ശുശ്രൂഷക്കു കാര്‍മ്മികത്വം വഹിച്ച പുരോഹിതന്‍ ഇരുവരുടേയും കരങ്ങള്‍ പരസ്പരം കൂട്ടിയിണക്കിയത്. ജീവിതാന്ത്യത്തിലും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് അന്ത്യവിശ്രമത്തില്‍ പ്രവേശിച്ചത്.