അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ജയരാജനും രാജേഷിനുമെതിരെ പുനരന്വേഷണത്തിന് സിബിഐ

കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ സി.ബി.ഐ പുനരന്വേഷണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരുള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സി.ബി.ഐ. സംഘം തളിപ്പറമ്പിലെ മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു. ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി. ജയരാജനും ടി.വി. രാജേഷും ഷുക്കൂറിനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികളോട് എന്തെങ്കിലും പറയുന്നത് കേട്ടിരുന്നോ എന്നായിരുന്നു സി.ബി.ഐ.. സംഘം മനോഹരനോട് ചോദിച്ചത്.

ഷുക്കൂറിനെ അക്രമിക്കുന്ന വിവരം ഇരുവര്‍ക്കും അറിയാമായിരുന്നെന്നും അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്നുമാണ് പി. ജയരാജനും ടി.വി. രാജേഷിനും എതിരായ കേസ്. നേരത്തെ കേസില്‍ ഉള്‍പ്പെട്ട പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ. എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു.

2012ല്‍ പി. ജയരാജന്‍, എം. വി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ. എന്നിവരുടെ കാര്‍ ആക്രമിച്ചതിന്റെ തുടര്‍ച്ചയായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.