വ്യാജരേഖ ചമച്ച് അവധി ആനുകൂല്യം നേടി; സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

വ്യാജരേഖ ചമച്ച് അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കന്റോണ്‍മെന്റ് അസി. കമ്മ·ിഷണര്‍ക്കാണ് അന്വേഷണച്ചുമതല.

ടി.പി. സെന്‍കുമാര്‍ എട്ടു മാസത്തെ അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയത്. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ.ജെ. സുക്കാര്‍നോ നല്‍കിയ പരാതിയിലാണു നടപടി.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്നു 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയതു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അര്‍ധവേതന അവധി കമ്യൂട്ടഡ് ലീവായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സര്‍ക്കാരിനു കത്തു നല്‍കി.

ഗവ.ആയുര്‍വേദ കോളജിലെ ഡോ.വി.കെ.അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകള്‍ വ്യാജമാണെന്നായിരുന്നു പരാതി. നേരത്തെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തില്‍ സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.