അത്താഴമുണ്ടാക്കുന്നത് സംബന്ധിച്ച് തര്‍ക്കം യുവതി കാമുകനെ കുത്തിക്കൊന്നു

ചില വീടുകളില്‍ പലപ്പോഴും അത്താഴത്തെ ചുറ്റിപ്പറ്റി തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് കേള്‍ക്കാറുണ്ട് അല്ലേ. ആ തര്‍ക്കങ്ങളില്‍ പക്ഷെ വീട്ടമ്മമാര്‍ക്കാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ അത്താഴമുണ്ടാക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യുവതി കാമുകനെ കൊലപ്പെടുത്തി. ദക്ഷിണ പശ്ചിമ ഡല്‍ഹിയിലെ ഉത്തം നഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ഇസു (30) എന്ന നൈജീരിയന്‍ പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം മുറിപ്പാടുകള്‍ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. കാമുകി എല്‍.വി. ഉജ്ജുമയെ കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിപ്പ് പോലീസ് പറയുന്നതിങ്ങനെ. ഉച്ചക്ക് ശേഷം തന്റെ വീട്ടിലെത്താന്‍ ഉജ്ജുമ ഇസുവിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇസുവും ഉജ്ജുമയും തമ്മില്‍ വഴക്കുണ്ടായി. അയല്‍ക്കാര്‍ ഇടപെട്ട് ശാന്തരാക്കിയെങ്കിലും അവര്‍ പോയശേഷം ഇരുവരും വഴക്ക് തുടരുകയായിരുന്നു.

എന്നാല്‍ ആര് അത്താഴമുണ്ടാക്കും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉജ്ജുമ പോലീസിനോട് പറഞ്ഞു.
ഇസുവിനെ കുത്തിയ ശേഷം അരമണിക്കൂറോളം ഉജ്ജുമ കതകടച്ചിരുന്നു. തുടര്‍ന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇസുവിനെയാണ് കണ്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഉജ്ജുമ ഇസുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.