ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം രണ്ടുവരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കും.

ദിലീപിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയാണ് ഹാജരായത്. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദേശിച്ചു.