തമിഴ് രാഷ്ട്രീയത്തില്‍ ആശങ്ക; പിന്തുണ പിന്‍വലിച്ച് ശശികല പക്ഷം എംഎല്‍എമാര്‍

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ കണ്ട് അറിയിച്ചു.

ഇന്ന് രാവിലെയാണ് ശശികലയുടെ മരുമകന്‍ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഭരണകക്ഷി ന്യൂനപക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ഈ പക്ഷത്തിന്റെ ആവശ്യം.

തിങ്കളാഴ്ചയാണ് എടപ്പാടി പളനിസ്വാമിയുടേയും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റേയും നേതൃത്വത്തിലുമുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപനം വന്നത്. ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.

ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ദിനകന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാര്‍ ഗവര്‍ണറെ അറിയിച്ചത്. ലയനത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ഉള്ളത്. സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 117 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. 19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണ മാത്രമേ മന്ത്രിസഭക്ക് ലഭിക്കുകയുള്ളൂ. മുഖ്യമന്ത്രിക്കെതിരെ ഈ സാഹചര്യത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കില്‍ സര്‍ക്കാര്‍ നിലംപൊത്തും.