ആദര്‍ശിനെ ആഴങ്ങളില്‍ നിന്നും തോളിലേറ്റിയ കണ്ണനെ സഹപാഠികള്‍ തോളിലേറ്റി അനുമോദിച്ചു

എടത്വാ: സുഹൃത്തിനെ തോളിലേറ്റി സഹപാഠികള്‍ നൃത്തം വെച്ച് ആഹ്‌ളാദം പങ്ക വെച്ചു.കഴിഞ്ഞ ദിവസം തോട്ടിലെ കയത്തില്‍ താഴ്ന്ന സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിന്റെ രക്ഷകനായി എത്തിയ എടത്വാ സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി എ. കണ്ണനെ ആണ് തോളിലേറ്റി സഹപാഠികള്‍ നൃത്തം വെച്ച് ആഹ്‌ളാദം പങ്കു വെച്ചത്.

എടത്വാ സെന്റ് അലോഷ്യസ് ഹൈസ്സ്‌കൂളില്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന ചടങ്ങ് മാനേജര്‍ ഫാദര്‍. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

പ്രധാന അദ്ധ്യാപകന്‍ തോമസ്‌കുട്ടി മാത്യൂ, സീനിയര്‍ അസിസ്റ്റന്റ ഏലിയാമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോസ് ജെ വെട്ടിയില്‍, പി.ടി.എ സെക്രട്ടറി ജോസ്‌ക്കുട്ടി സെബാസ്റ്റ്യന്‍, എം.പി.ടി.എ പ്രസിഡന്റ് മേഴ്‌സി സോണി, ബിജി വര്‍ഗ്ഗീസ്, ഷാജി ജോസഫ്, സേവ്യര്‍ മാത്യൂ, ജിനു വര്‍ഗ്ഗീസ്, മാസ്റ്റര്‍ മിഥുന്‍ സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ച ദൈവത്തിന് നന്ദി അര്‍പ്പിച്ച് നിറകണ്ണുകളുമായി എത്തിയ ആദര്‍ശിന്റെ പിതാവ് കണ്ണനെ നെറ്റിത്തടത്തില്‍ ചുംബിച്ച് ചേര്‍ത്ത് പിടിച്ചു. തുടര്‍ന്ന് ആദര്‍ശ് എല്ലാവര്‍ക്കും മധുരവും വിതരണം ചെയതു.

കനത്ത മഴയില്‍ വെള്ളം നിറഞ്ഞ് ഒഴുകിയിരുന്ന തോട്ടില്‍ വീണ ആദര്‍ശിനെ രക്ഷിക്കാന്‍ ചാടിയ കണ്ണന്‍ അവശനായെങ്കിലും ആദര്‍ശിനെ തോളിലേറ്റി കണ്ണന്‍ കരയ്ക്ക് സമീപം പിടിച്ചു നിന്നു.

കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ ആന്റപ്പന്‍ അമ്പിയായം മെമ്മോറിയല്‍ ജലോത്സവ സംഘാടക സമിതി ചെയര്‍മാന്‍ സിനു രാധേയത്തിന്റെ ഭാര്യയും സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ അദ്യാപികയും ആയ വിനിത സിനു ആണ് കല്‍ക്കെട്ടിന് സമീപം എത്തിയ ഇരുവരെയും കരയിലേക്ക് വലിച്ചു കയറ്റിയത്.

ഓഗസ്റ്റ് 31 ന് 10ന് എടത്വാ പൗരാവലിയുടെയും വിവിധ സംഘടനകളുടെയും നേതൃത്യത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് ഉദ്ഘാടനം ചെയ്യും.

കണ്ണനെ രാഷ്ട്രപതിയുടെ ധീരതയ്ക്കുള അവാര്‍ഡിന് ശുപാര്‍ശ ചെയ്യുവാന്‍ നടപടികള്‍ ആരംഭിച്ചു.