സ്വകാര്യ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനം: അര്‍ഹരായവര്‍ക്ക് പ്രേവേശനം ഉറപ്പെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അര്‍ഹരായ എല്ലാവര്‍ക്കും പ്രവേശനം ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്ക് ഗ്യാരണ്ടി കൂടാതെ പ്രവേശനം നല്‍കാമെന്ന് ഒന്‍പത് സ്വാശ്രയ കോളജുകള്‍ സമ്മതിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്ന ഹര്‍ജി അനാവശ്യമാണ്. നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.

അതെ സമയം സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ സ്‌പോട്ട് അഡ്മിഷനിലുണ്ടായ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സ്‌പോട്ട് അഡ്മിഷന്‍ സ്ഥലത്ത് നടക്കുന്ന ഏജന്റുമാരുടെ വിലപേശലില്‍ അകപ്പെടരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
എല്ലാ അലോട്ട്‌മെന്റും സര്‍ക്കാരാണ് നടത്തുന്നത്.കോഴ നല്‍കി നേടുന്ന പ്രവേശനം റദ്ദാക്കുമെന്നും,അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇതുവരെ സ്‌പോട്ട് അലോട്ട്‌മെന്റ് വഴി പ്രവേശനം നല്‍കിയത്. ഒഴിവുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധമുണ്ട്.