ജി.എസ്.ടി നടപ്പിലാക്കിയത് ജനങ്ങളെ ദ്രോഹിക്കാന്‍ നികുതി കുറഞ്ഞപ്പോള്‍ കൂടിയത് വില

കൊച്ചി : പൊതുജനത്തിനെ സഹായിക്കാന്‍ എന്ന പേരില്‍ കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടി കാരണം രാജ്യത്ത് ഉണ്ടായത് വന്‍ വിലകയറ്റം. ജിഎസ്ടി നിലവില്‍ വന്ന് ഒരു മാസം പിന്നിട്ടപ്പോള്‍ മിക്ക നിത്യോപയോഗ സാധനങ്ങളുടേയും വിലയില്‍ വന്‍ വര്‍ദ്ധനയാണ് രാജ്യത്ത് ഉണ്ടായത്. വില കുറയുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച നൂറിന പട്ടികയിലെ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടുകയാണ് ഉണ്ടായത്. കൃഷിനാശം, ലോറി സമരം, വ്യാപാര തര്‍ക്കം, അങ്ങനെ വിപണിയെ സ്വാധീനിക്കുന്ന കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായില്ല. നികുതി കുറഞ്ഞിട്ടും വിലകുറയാത്തതിന് മറ്റൊരു കാരണം ജിഎസ്ടിയെക്കുറിച്ചുള്ള അവ്യക്തതയും ആശയക്കുഴപ്പവും മുതലെടുത്ത് കരിഞ്ചന്തയും കൊള്ളയുമാണ് നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രം വിഷയത്തില്‍ ഇടപെടാത്തത് സ്ഥിതികള്‍ കൂടുതല്‍ രൂക്ഷമാക്കി.

8.9 ശതമാനം നികുതിയുണ്ടായിരുന്ന പഞ്ചസാരക്ക് ജിഎസ്ടി പ്രകാരം ഇപ്പോള്‍ നികുതി 5 ശതമാനമായി. വില 2 രൂപയെങ്കിലും കുറയേണ്ടതാണ്. കൃത്രിമ വിലക്കയറ്റം ഉണ്ടാക്കിയത് നിര്‍മ്മാതാക്കളും വന്‍കിട വിതരണക്കാരും. ധനമന്ത്രിയുടെ പട്ടികയിലെ വില കുറയേണ്ട മിക്ക ഉല്‍പ്പന്നങ്ങളുടേയും കാര്യത്തില്‍ സംഭവിച്ചത് ഇതുതന്നെ. മുമ്പ് ശര്‍ക്കരക്ക് 7.6 ശതമാനം നികുതിയുണ്ടായിരുന്നു. ഇപ്പോള്‍ നികുതി പൂജ്യം. നികുതി ഒഴിവായപ്പോള്‍ ശര്‍ക്കരവില നാല് രൂപയെങ്കിലും കുറയേണ്ടിടത്ത് പത്ത് രൂപ കൂടി. ടെലിവിഷനും റഫ്രിജറേറ്ററിനും എസിക്കുമെല്ലാം നികുതി കുറഞ്ഞു, പക്ഷേ കമ്പനികള്‍ വില വില കൂട്ടി. ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒന്നര ശതമാനം വില കുറയുമെന്ന് പ്രതീക്ഷിച്ച മാര്‍ബിളിനുണ്ടായത് 12 ശതമാനം വിലക്കയറ്റം. നികുതി കുറഞ്ഞിട്ടും നിര്‍മ്മാണ സാമഗ്രികളില്‍ മിക്കതിനും വില കൂടി. അടിസ്ഥാന വിലക്കുമേലുള്ള പഴയ നികുതികള്‍ കുറച്ചിട്ടല്ല മിക്കവരും ജിഎസ്ടി കണക്കുകൂട്ടുന്നത്.അതുപോലെ വില കുറയും എന്ന് പറഞ്ഞ കോഴിവിലയിലെ കൊള്ള ഇപ്പോഴും തുടരുന്നു, കുത്തക കമ്പനികളുടെ ചൂഷണവും ഇടത്തട്ടുകാരുടെ അമിതലാഭവും. കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ സബ്‌സിഡി നിരക്കില്‍ നല്‍കാനുള്ള പദ്ധതി ഒന്നുമായില്ല.