കലാപമുണ്ടാക്കാന്‍ ഗുര്‍മീത് റാം റഹീം മുടക്കിയത് അഞ്ച് കോടിയെന്ന് വെളിപ്പെടുത്തല്‍

പഞ്ചകുള: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെയുള്ള വിധി വരുന്നതിന് മുന്നെ അക്രമം അഴിച്ച് വിടാന്‍ അനുയായികള്‍ക്ക് ഗുര്‍മീത് അഞ്ച് കോടി രൂപ നല്‍കിയെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.
ദേര സച്ചയുടെ പഞ്ചകുള വിഭാഗം തലവന്‍ ചംകൗര്‍ സിങ് വഴിയാണ് ഗുര്‍മീത് പണം വിതരണം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ചംകൗര്‍ സിങിനെതിരെ ഓഗസ്ത് 28 ന് രാജ്യദ്രോഹ കുറ്റം ചുമത്തി. ഇയാള്‍ കൂടുംബസമേതം ഒളിവില്‍ കഴിയുകയുമാണ്.

പഞ്ചകുളയ്ക്ക് പുറമെ കലാപമുണ്ടാക്കാനായി പഞ്ചാബിലെ പല സ്ഥലങ്ങളിലും  ഗുര്‍മീത് പണമൊഴുക്ക് നടത്തിയെന്നും പറയുന്നു. ഇതിന് പുറമെ കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ചംകൗറിന്റെ അറസ്റ്റിനോടെ അറിയാന്‍ കഴിയുമെന്നും, ഇയാളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഹരിയാന ഡി ജി പി ബി.എസ് സന്ധു പറഞ്ഞു.

ദേര സച്ചായിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയുടെ വിധ ഭാഗങ്ങളില്‍ വ്യാപക അക്രമത്തിനാണ് ദേര സച്ച പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്. അക്രമത്തില്‍ 31 പേര്‍ക്ക് ജിവന്‍ നഷ്ടപ്പെടുകയും തീവണ്ടിയടക്കം തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.