ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ നിന്ന് കണ്ടെടുക്കുന്നത് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍; സ്വന്തം നാണയങ്ങളും, കണക്കില്ലാത്ത പണവും പരിശോധനയില്‍ കണ്ടെത്തി

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങിന്റെ സിര്‍സയിലെ സാമ്രാജ്യത്തില്‍ നടന്നു വരുന്ന പരിശോധനയില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത് ലോകത്തെ ഞെട്ടിക്കുന്ന കാര്യങ്ങള്‍.

സിര്‍സയില്‍ പോലീസിനു പോലും പ്രവേശനമില്ലാതിരുന്നിടത്ത് മൃതദേഹങ്ങള്‍ സംസ്‌കരിക്കാറുണ്ടെന്ന നിഗമനത്തിലാണ് പോലീസ് ഇതു സംബന്ധിച്ച് അനുയായികല്‍ തന്നെ വെളിപ്പെടുത്തല്‍ നടത്തി. അതേ സമയം പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച നാണയങ്ങളും ആദ്യ ഘട്ടത്തില്‍ കണ്ടെടുത്തു.

ഈ നാണയങ്ങള്‍ ഉപയോഗിച്ചാണ് സാമ്രാജ്യത്തിനകത്ത് ക്രയവിക്രിയങ്ങള്‍ നടക്കൂന്നുവെന്നാണ് അനുയായികള്‍ പറയുന്നത്.

ഇവിടുത്തെ കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുയായികള്‍ ഈ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങളില്‍ ‘ധന്‍ ധന്‍ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിര്‍സ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കോടതിയുടെ മേല്‍നോട്ടത്തില്‍ വന്‍ സന്നാഹത്തോടെ സിര്‍സയില്‍ നടത്തുന്ന പരിശോധനയിലാണ് ഈ നാണയങ്ങള്‍ കണ്ടെടുത്തത്. കേന്ദ്ര സേനയുടേയും നൂറുകണക്കിന് പോലീസുകാരുടേയും അകമ്പടിയില്‍ ഗുര്‍മീതിന്റെ ആശ്രമത്തില്‍ നടത്തുന്ന റെയ്ഡില്‍ വന്‍ തോതില്‍ പണവും കണ്ടെടുത്തിട്ടുണ്ട്.

ആയിരത്തോളം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ സാമ്രാജ്യത്തിനുള്ളില്‍ ഒരു നഗരവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഡംബര റെസ്റ്റോറന്റുകളുമടക്കമുണ്ട്. താജ്മഹലിന്റെയും ഈഫല്‍ ഗോപുരത്തിന്റെയും മാതൃകയിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.