മോദിയുടെയും ആദിത്യനാഥിന്റേയും ചിത്രം വരച്ച മുസ്‌ലിം യുവതിയെ മര്‍ദ്ദിച്ച ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കി

ലക്നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി
ആദിത്യനാഥിന്റേയും ചിത്രം വരച്ചതിന് മുസ്ലിം യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിച്ചശേഷം വീട്ടില്‍ നിന്ന് പുറത്താക്കിയതായി ആരോപണം.ഉത്തര്‍പ്രദേശിലെ ബല്ലിയ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. നഗ്മ പ്രവീണ്‍ എന്ന യുവതിക്കാണ് ഭര്‍തൃ വീട്ടില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റത്. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോദിയുടെയും യോഗിയുടെയും ചിത്രം വരച്ചതിനാണ് നഗ്മയെ ഭര്‍ത്താവ് പര്‍വേസ് ഖാനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതിയുടെ പിതാവ് ഷംഷെര്‍ ഖാന്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, മാനസീക നില നഷ്ട്ടപ്പെട്ടു വീട്ടില്‍ ബഹളം വയ്ക്കുകയും ആക്രമണത്തിന് മുതിരുകയും ചെയ്തതിനാലാണ് യുവതിയെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്ന വിശദീകരണവുമായി
പര്‍വേസ് ഖാനും ബന്ധുക്കളും രംഗത്തെത്തി. മാനസിക നില നഷ്ട്ടപ്പെട്ട യുവതി വീട്ടില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് വഴക്ക് ഉണ്ടായതെന്നുമാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുവതിയുടെ പിതാവിന്റെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.